Thursday, October 15, 2009

സ്വപ്ന സിംഹാസനം


കുഞ്ഞു നാള്‍ മുതല്‍ കണ്ടു തുടങ്ങിയതാണ്‌ ഞാന്‍ അച്ഛന്‍റെ ചാരുകസേര. വായനക്കായി അച്ഛന്‍ എപ്പോഴും ഉപയോഗിച്ചിരുന്നത് ഈ ചാരുകസേരയാണ്‌. അത്ര ആഡ്യത്വമൊന്നും കാഴ്ചയില്‍ അതിനില്ലായിരുന്നു. ഒരു സാധാരണ ചാരുകസേര. അതിനു കൈത്താങ്ങുപോലുമില്ല, ചൂരല് വരിഞ്ഞതുമല്ല. തികച്ചും സാധാരണമായ ഒരു കീറ് തുണിയാണ് ഇരിപ്പിടം. മുന്‍പൊക്കെ തുണിക്കടയില്‍ തുണി ചുറ്റി വന്നിരുന്ന രണ്ടു കമ്പുകളാണ് അതിന്‍റെ താങ്ങുകള്‍. എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഇന്ന് വരെയും അതിനു ഒരേ നിറം തന്നെയാണ്. ഒരിക്കല്‍ പോലും അത് ചായം പൂശി മിനുക്കിയിട്ടില്ല. എങ്കിലും, ഞാനെന്നും ആ ചാരുകസേരയെ ബഹുമാനത്തോടെ നോക്കി. കുഞ്ഞുനാളില്‍, അച്ഛന്‍ വിട്ടിലില്ലാതപ്പോഴോക്കെ ഞാനോടിചെന്നു അതില്‍ ചാടിക്കയറി കിടക്കുമായിരുന്നു. പേടി കൊണ്ടല്ല, ആ ചാരു കസേരയോട് എനിക്ക് ഒരു പ്രതേക ബഹുമാനമായിരുന്നു. വലിയ കുഴിവോന്നും അതിനില്ല; നീണ്ടു നിവര്‍ന്നുതന്നെ ഇരിക്കാം. മുന്‍പിലൊരു സ്റ്റുള്‍ ഇട്ടു, അതില്‍ കാല്‍ കയറ്റി വച്ച്, ഞാനും വായന അഭിനയിച്ചു; ഉച്ചക്ക് 12.30 നുള്ള പ്രാദേശിക വാര്‍ത്തകള്‍ രാമചന്ദ്രന്‍റെ ശബ്ദത്തില്‍ സഗൌരവം കേള്‍ക്കുന്നതും, തലയ്ക്കു പിന്നില്‍ കൈകള്‍ വച്ച് കണ്ണുകളടച്ചു വിശ്രമിക്കുന്നതും ഒക്കെ വീണ്ടും വീണ്ടും അഭിനയിച്ചു ആസ്വദിച്ചു.
അന്ന് മുതല്‍ക്കേ ഉള്ള വലിയൊരു ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ സ്വന്തമായി ഒരു ചാരുകസേര; അതിനു കൈത്താങ്ങും വേണം. അതിലുരുന്ന് ഒരുപാട്‌ വലിയ വലിയ കാര്യങ്ങള്‍ വായിച്ചു കൂട്ടണം, ഗംഭീരമായി ചിന്തിക്കണം, പിന്നെ ഒരുപാട്‌ എഴുതണം..... എന്തിനും ഏതിനും ഒരു മുടന്തന്‍ ന്യായം കണ്ടെത്തുന്ന ശീലം, ഓര്‍മ്മ വച്ച നാള്‍ മുതല്‍ എനിക്ക് ഓര്‍മ്മയുണ്ട്. ചാരുകസേര ഇല്ലാത്തതാണത്രേ വായന ഗൌരവകരമാക്കാത്തതിനും ചിന്ത വളരാത്തതിനും കാരണം - ഓരോ കാരണങ്ങളേ!!!! ദോഷം പറയരുതല്ലോ, എന്തായാലും ഇക്കാലത്തിനിടയില്‍ ഞാന്‍ കുറച്ചൊക്കെ വായിച്ചുകൂട്ടി. പുരാണം മുതല്‍ പൈങ്കിളി വരെ, തത്വശാസ്ത്രം മുതല്‍ കാമശാസ്ത്രം വരെ! കോട്ടയം പുഷ്പനാഥും ബാറ്റന്‍ ബോസും, പമ്മനും, ശോഭാടെയും വെളു‌ര്‍ കൃഷ്ണന്‍ കുട്ടിയും ഒക്കെ ഒരുകാലത്ത് എന്‍റെ ആവേശമായിരുന്നു. മാധവിക്കുട്ടിയും, ചങ്ങമ്പുഴയും, ഖലില്‍ ജിബ്രാനും, മനുവും, തിരുവള്ളുവരും, സ്വാമി രാമയും* ടാഗോറും, ജിദ്ദു കൃഷ്ണമൂര്‍ത്തിയും പിന്നെ മഹാനായ ഓഷോയും എന്‍റെ ഇരകളായിരുന്നു. പക്ഷെ ചേമ്പിലയിലെ മഴത്തുള്ളിയുടെ ഗതികേടായിരുന്നു എന്‍റെ വായനക്ക്; അധിക കാലമൊന്നും അവ മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. അല്ല, ഗതികേടല്ല, ചേമ്പിലയിലെ വെള്ളം പോലെ അത് നിലത്തു വീണു ഒഴുകിയൊഴുകി, വളരെ ചെറുതായെങ്കിലും അത് പലരുമായും പങ്കുവച്ചു - കളിയായും കാര്യമായും. ഞാനങ്ങനെയാണ്, എനിക്ക് ഗൌരവക്കാരനാകാന്‍ പറ്റില്ല. പല തവണ ഗൌരവം അഭിനയിച്ചു നോക്കിയെങ്കിലും ചിരി വന്നു. ഹോ, എന്‍റെ ഒരു കാര്യം! ഇതാണ് ഞാന്‍ പറഞ്ഞത്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ലെന്ന്. ഒരു പാവം ചാരുകസേരയെപ്പറ്റി പറഞ്ഞു വന്നത് ചെന്നെത്തിയത് ചേമ്പിലയില്‍ !!!!

എനിക്കും ഒരു ചാരുകസേര എന്ന എന്‍റെ മോഹം വളരെ നാള്‍ മനസ്സില്‍ കൊണ്ട് നടന്നു. പിന്നെ, കുറെ നാള്‍ മുന്‍പെപ്പോഴോ മറ്റെന്തൊക്കെയോ കൈമോശം വന്നകൂട്ടത്തില്‍ വായിക്കാനും, എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള ആഗ്രഹങ്ങളും എന്‍റെ മനസ്സിന്‍റെ കൂട്ടില്‍ നിന്നും പറന്നു പോയി. ചരട് പൊട്ടിയ പട്ടം പോലെ, ഒരുതുണ്ട് മേഘം പോലെ, മനസ്സ് എവിടൊക്കെയോ അലഞ്ഞു. ഓ, പിന്നെയും ചേമ്പില - പറഞ്ഞു വന്നതെന്തോ, പറയുന്നതെന്തോ.
ഗൌരവമായി വായിക്കാനും എഴുതനുമോക്കെയണല്ലോ ചാര് കസേര വേണമെന്ന് ആഗ്രഹിച്ചത്‌. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ ആ മനസ്സ് തിരിച്ചുകിട്ടിയ പോലെ, ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ എന്‍റെ ചെവിക്കു പിടിച്ചു. ദൈവം ആദ്യം ദുതായും, പിന്നെ സ്വന്തം പ്രതിരൂപമായും എനിക്ക് അനുഭവേദ്യമായി. കൂടുതല്‍ പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് എല്ലാപേരും അറിയും. വേണ്ട, ഇത് ഞാനും എന്‍റെ മാത്രം ദൈവവും തമ്മിലുള്ള സ്വകാര്യം.

ഏതായാലും വായിക്കാനും എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള മോഹങ്ങല്‍ക്കൊപ്പം ചാരുകസേരയും പൊടിതട്ടി ചിരിതുകി. അങ്ങനെ, ഇന്നലെ ഞാനും ഒരു ചാരുകസേര വാങ്ങി; കയ്യുള്ളത് തന്നെ. ഒരുപാട്‌ സ്വപ്നം കണ്ടു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ - വായിക്കുന്നതും എഴുതുന്നതും ഒക്കെ. പ്രചോദനം ദൈവം നേരിട്ടാണേ... ചാരുകസേര, വീട്ടിലെത്തിയപ്പോള്‍ നഗ്നനായിരുന്നു, എന്നെപ്പോലെ. അതിലൊന്ന് ഇരിക്കാന്‍ തിടുക്കമായി. ഇന്ന് വൈകിട്ട് ഓഫിസില്‍ നിന്ന് വന്നപ്പോള്‍ നല്ല ഒരു തുണിയും വാങ്ങി. വന്നയുടനെതന്നെ അത് ഫിറ്റ് ചെയ്തു. തൃപ്തിയായില്ല; വീണ്ടും വീണ്ടും അഴിച്ചു ഉറപ്പിച്ചു. ഒടുവില്‍, കുളിച്ചു കുട്ടപ്പനായി വന്ന്, വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം എനിക്ക് കിട്ടിയ സിംഹാസനത്തില്‍ അമര്‍ന്നിരുന്നു. അപ്പോഴല്ലേ, മനസ്സിലെ കുരങ്ങന്‍ കുരുത്തകെട്ടവന്‍ ആയത്‌. ഈ ഇരിക്കുന്ന ഞാന്‍, അച്ഛനില്ലാത്ത തക്കം നോക്കി ഓടിവന്ന് ചാടിക്കയറുന്ന ആ പഴയ മു‌ന്നു വയസ്സുകാരന്‍ കുഞ്ഞാണോ, ചാരിക്കിടന്ന് ക്രിക്കറ്റ് കാണുന്ന 15 വയസ്സുകാരന്‍ പയ്യനാണോ, കാര്യമായി വായിക്കുന്ന, എഴുതുന്ന, ചിന്തിക്കുന്ന, എന്‍റെ മനോരാജ്യത്തിലെ ഗോപനാണോ എന്നൊക്കെ സംശയിച്ചു. പിന്നെ, ഇടക്ക്‌, ഒരു വയസ്സനാണോ എന്നുപോലും സംശയിച്ചു, അച്ഛന്‍റെ ചാരുകസേരയില്‍ ഇല്ലാതിരുന്ന കൈത്താങ്ങ്‌ എന്‍റെ കസേരയിലുള്ളതിന്‍റെ വ്യത്യാസം തന്നെ. ചിന്തിച്ചിട്ട് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. മനസ്സ് ഒരു കുരുത്തംകെട്ട കുരങ്ങന്‍ തന്നെ, ഷുവര്‍.... അത് കൊണ്ട് ഇന്നിനി ചിന്തിച്ചു വിഷമിക്കുന്നില്ല. രാത്രി ഒരുപാട്‌ നേരമായി. നാളെ രാവിലെ നേരത്തെ ഓഫിസില്‍ പോകണമേ, ഒരുപാട്‌ ജോലിയുണ്ട്‌ . എന്തിനും ഏതിനും എപ്പോഴും എനിക്ക് പറയാന്‍ ഒരു കാരണമുണ്ടാവുമല്ലോ. ഹി ഹി ഹി....... പക്ഷെ, എനിക്ക് പിടി കിട്ടാത്ത കാര്യം, ഞാന്‍ ആ ചാരുകസേരയില്‍ ഇരുന്നപ്പോള്‍ തോന്നിയ വികാരം, അത് എന്നെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരിക്കും.
===================================
അക്ഷരതെറ്റുകള്‍ പൊറുക്കണം
* സ്വാമി രാമ : Living With Himalayan Masters എന്ന പുസ്തകമെഴുതിയ മഹാന്‍.

15 comments:

  1. ഒരുപാടൊക്കെ പറയണമെന്നുണ്ട്. എന്‍റെ മനസ്സില്‍ തോന്നിയ ചെറിയ ഒരു ചിന്ത, പങ്കു വയ്ക്കട്ടെ.... നന്ദി.

    ReplyDelete
  2. 'സംഭവാമി യുഗേ യുഗേ'
    നല്ല തുടക്കം...........

    ReplyDelete
  3. ഒരു ബാല്യ കാല സ്വപ്നത്തിന്റെ സാക്ഷാത്കാരം മനോഹരമായി അവതരിപ്പിച്ച മനസ്സിനു അഭിനന്ദനങ്ങള് .

    ReplyDelete
  4. Beautiful.It was nostalgic to me as I have also a charukasaera with a story somewhat similar to the one narrated by you.Keep on blog

    ReplyDelete
  5. ഗോപന്‍ ഈ ചാരുകസേര നല്ല സ്റ്റൈല്‍ കാണാന്‍ ...
    എന്റെ അച്ഛനും ഉണ്ടായിരുന്നു ഒരു ചാരുകസേര ..
    അതില്‍ അച്ഛനല്ലതെ ആരും ഇരിക്കാറില്ലാ ..
    അച്ഛന്‍ പോയി എങ്കിലും അച്ഛന്റെ മുറിയില്‍ ആ കസേര ഗാംഭീര്യത്തോടെ ഇരിക്കുന്നു....
    എന്റെ ചിന്തയും കാടു കയറുന്നു..

    നല്ല എഴുത്ത്!
    വായിച്ചപ്പോള്‍ എന്തോ ഒരു വലിയ അടുപ്പം തോന്നിപ്പോകുന്നു....
    ഈ സിംഹസനത്തിനു മുന്നില്‍ ഇനി വീണ്ടും വരാം എഴുത്ത് തുടരൂ..

    ReplyDelete
  6. സ്വപ്നസിംഹാസനം സ്വന്തം ആയി അല്ലേ ...??നല്ലത്.ചാരുകസേര സ്വന്തം ആയാല്‍ എന്തോക്കെയോ ആവാം എന്നു സ്വപ്നം കണ്ട ഒരു നല്ല മനസ്സ് ആ കുരങ്ങനു തട്ടിക്കളിക്കാന്‍ കൊടുക്കാതെ എഴുതൂ....

    നല്ല ഒഴുക്കുള്ള വരികള്‍ ഭംഗിയുള്ള വാക്കുകള്‍.. ഭാഷാ സമ്പത്ത് ഉണ്ട് എന്നു മനസ്സിലായി..അടുത്ത പോസ്റ്റ് കാത്തിരിക്കുന്നു.

    എല്ലാ ആശംസകളും

    ReplyDelete
  7. അറുമുഖം,
    നന്ദി
    സുര്യ തേജസ്‌,
    നന്ദി, വീണ്ടും വരണം
    റഷീദ് സര്‍,
    തിരക്കിനിടയിലും സമയം കണ്ടെത്തിയതില്‍ സന്തോഷം, നന്ദി
    മാണിക്യം ചേച്ചി,
    പ്രോത്സാഹനത്തിനും അഭിപ്രായത്തിനും വളരെ വളരെ നന്ദി.
    കിലുക്കാംപെട്ടീ
    തീര്‍ച്ചയായും വീണ്ടും എഴുതാന്‍ ശ്രമിക്കാം. ആശംസകള്‍ക്കും അഭിപ്രായത്തിനും വളരെ നന്ദി... വീണ്ടും വരണം, അഭിപ്രായങ്ങള്‍ പറയണം.

    ReplyDelete
  8. nalla ezhuthu..vaayikkan nalla rasam und..eniyum ezhuthuka..
    aashamsakal

    ReplyDelete
  9. സി: നന്ദി...അഭിപ്രായത്തിനും പ്രോത്സാഹനത്തിനും...
    ലക്ഷ്മി : പ്രോത്സാഹനത്തിനു നന്ദി...

    ReplyDelete
  10. gopa,ente manassile swapnasimhasanathe unarthi.nalla ozhukkulla bhasha nalla rasamundu ketto

    ReplyDelete
  11. ente manassile charu kaserayude podi thattiya pole nalla ozhukkulla bhabha nalla rasamundu ketto

    ReplyDelete
  12. മഴമെഘങ്ങൾ : നന്ദി, പ്രോത്സാഹനത്തിന്...

    ReplyDelete
  13. Casino de Montebello - Mapyro
    Casino 화성 출장샵 de 고양 출장샵 Montebello, Montebello, CA. Directions · 삼척 출장마사지 (922) 388-5000. Call Now · More Info. 보령 출장샵 Hours, Accepts Credit Cards, Live Casino, 목포 출장안마 Poker.

    ReplyDelete