Wednesday, January 27, 2010

ആഗ്രഹം സമം ഹേമാംബിക ടീച്ചർ...

 


                        എന്റെ വീടിനടുത്ത്, ചെണ്ട അഭ്യസിപ്പിക്കുന്ന ഒരു ആശാൻ ഉണ്ടായിരുന്നുകരിങ്കൽ കഷണത്തിലാണ് ചെണ്ട അഭ്യാസം നടത്തുന്നത്കൊട്ടിപഠിക്കുമ്പോൾ ചെണ്ട തരില്ല. പാവം കരിങ്കല്ല് ഉള്ള അടിയെല്ലാം കൊള്ളണം ക്രെഡിറ്റെല്ലാം യോഗ്യൻ ചെണ്ട കൊണ്ടുപോകുംഅതേ അനുഭവമായിരുന്നു എനിക്കുംഹേമാംബിക ടീച്ചർക്ക് അടി പ്രാക്ടീസ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ആയിരുന്നു എന്റെ തുടഎല്ലാത്തിനും ഈ പാവത്തിനെത്തന്നെ തല്ലുംപക്ഷെ വളരെ കാലം കഴിഞ്ഞാണ് എനിക്ക് ബോദ്ധ്യമായത്, അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്; ഞാൻ നന്നാകാൻ വേണ്ടിയാണെന്ന്പലപ്പോഴും ഞാൻ എഴുന്നള്ളിച്ചിരുന്ന മണ്ടത്തരങ്ങൾക്ക് ഈ തല്ലു പോരാ എന്നു ഞാൻ തന്നെ മനസ്സിലാക്കിയിട്ടുണ്ട്പലപ്പോഴും മനഃപ്പൂർവ്വം ഞാൻ പറയുന്ന കുസൃതികളാണ് ശിലാലിഖിതങ്ങളെപ്പോലെ എന്റെ തുടയിൽ മുദ്ര പതിപ്പിക്കഅൻ കാരണം
                           ഹേമാംബിക ടീച്ചർ എന്റെ കുഞ്ഞമ്മയുടെ ക്ലാസ് മേറ്റായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൂരലിന്റെ അതേ രൂപം തന്നെയായിരുന്നു ടീച്ചർക്കും; അതേ ശക്തിയുംഒരടി തന്നാൽ അതു അടി തന്നെയായിരിക്കുംപിന്നെ, ടീച്ചർക്ക് ഒരു ചെറിയ കോംപ്ളക്സ് ഉണ്ടായിരുന്നുനമ്മൾ പാവങ്ങൾ എന്തെങ്കിലും പറഞ്ഞു ചിരിച്ചാൽ അതു ടീച്ചറിനെ ആണെന്നു കരുതുംമുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, എന്റെ കൂടെയുള്ള വിദ്വാന്മാർ ഓരോ കുരുത്തക്കേടൊക്കെ ഒപ്പിച്ചിട്ട് മാന്യന്മാർ ആകും. കുടുങ്ങുന്നത് ഈ പാവം ഞാനുംഒരിക്കൽ, ടീച്ചർ ആദ്യമായി കണ്ണാടി വച്ച് വന്നത്, സ്കൂൾ അസംബ്ളിയിൽ വച്ചാണ് ഞങ്ങൾ കണ്ടത്. കണ്ണാടി വയ്പ്പിലെബാലാരിഷ്ടതകൊണ്ട്, മൂക്കിനു താഴേക്ക് ഇറങ്ങി വരുന്ന വലിയ ഫ്രെയിമുള്ള, ബട്ടർഫ്ലൈ രൂപത്തിലുള്ള ആ കണ്ണട കൂടെക്കൂടെ ചൂണ്ട് വിരൽ  കൊണ്ട് മൂക്കിനു മുകളിലേയ്ക്ക് തള്ളി ഉയർത്തുന്നതും പിന്നെ തന്റെ മൂക്കിന്റെ സ്ട്രക്ച്ചറിനെ സംശയത്തോടെ ഒരേസമയം രണ്ട് കൃഷ്ണമണിയും കൊണ്ട് നോക്കുന്നതും കണ്ടാൽ ആർക്കാണ് ചിരി വരാത്തത്? ഞാനും, അല്ല ഞങ്ങളും, ചിരിച്ചു, ശരിയാണ്. പക്ഷേ പഠിച്ച കള്ളന്മാർ ടീച്ചറിന്റെ കണ്ണ് ഇങ്ങോട്ട് ഫോക്കസ് ചെയ്യുന്നത് കണ്ട് മാന്യന്മാരായി.  “പിള്ള മനസ്സിൽ കള്ളമില്ലല്ലോ”, ഞാൻ നിഷ്കളങ്കനായി ചിരിച്ചു കാണിച്ചുടീച്ചറിന്റെ പുതിയ സ്റ്റൈൽ ഇഷ്ടമായി എന്നു വിചാരിക്കട്ടെ എന്നു കരുതിപക്ഷെ, അന്നും ടീച്ചറിന്റെ ക്ലാസിലെ ആദ്യ പീഢനം പതിവു തെറ്റാതെ, എനിക്കു തന്നെയായിരുന്നുഅസംബ്ലിയിൽ ഡിസിപ്ലീൻ തെറ്റിച്ചത്രേ!
                      നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നുഒരിക്കൽ, അൻപത് തവണ ഇംപോസിഷൻ എഴുതാൻ മറന്നു ക്ലാസ്സിൽ എത്തിയ എന്നോട് ടീച്ചറിന്റെ ചോദ്യം, “ആർക്കു വേണ്ടിയാണ് കുട്ടീ ഞാൻ ഇങ്ങനെ ഇംപോസിഷൻ എഴുതാൻ പറയുന്നത്?”  എന്റെ പെട്ടെന്നുള്ള മറുപടി, “ടീച്ചറിനു വേണ്ടിഎന്നായിരുന്നു. എന്നും ചിട്ടതെറ്റിക്കാതെ ഇംപോസിഷൻ തന്നാൽ അങ്ങനെയല്ലേ തോന്നൂ. അതിനും കിട്ടി നല്ല സൂപ്പർ സ്ട്രോങ്ങ് അടി, ക്ലാസിനു വെളിയിലുള്ള മരത്തിന്റെ ചുവട്ടിൽ ആ പീരിയഡ് തീരും വരെ നിർത്തുകയും ചെയ്തുഒരു എണ്ണൂറ് കൊല്ലം മുൻപ് ജനിച്ചെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്എങ്കിൽ ഈ മുഗൾ സാമ്രാജ്യവും, ഒന്നാം സ്വാതന്ത്ര്യ സമരവും, ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഒന്നും പഠിക്കണ്ടായിരുന്നല്ലോഅന്നത്തെ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ, അവർക്ക് അത്രേം കുറച്ച് ചരിത്രം പഠിച്ചാൽ മതിയായിരുന്നല്ലോ എല്ലാം ഞാൻ ആ മരത്തിനോട് പറയുമായിരുന്നുപക്ഷേ ആര് കേൾക്കാൻ!!!
                              ആ മരത്തിനോട് എനിക്ക് വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നുപലപ്പോഴും ഞാൻ എന്റെ സങ്കടങ്ങളും പരാതികളും ഒക്കെ പറയുന്നത് ആ മരത്തിനോടാണ്ഒരുപാട് അവസരങ്ങളിൽ എനിക്ക് ഇതുപോലെ അതിന്റെ ചുവട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ടല്ലോ.
                            പല മഹാന്മാരുടെയും ബുദ്ധി തെളിഞ്ഞത് മരച്ചുവട്ടിൽ വച്ചായിരുന്നല്ലോശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ഒരു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോഴത്രേ. സർ ഐസക്ക് ന്യൂട്ടൺ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോഴാണല്ലോ  അദ്ദേഹത്തിന്റെ മനസ്സിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെകുരുപൊട്ടിമുളച്ചത്. എല്ലാ മഹാന്മാർക്കും ഒരു ദിവസം ഉണ്ടല്ലോ എന്നെങ്കിലും എന്റെ ദിവസവും വരും, ഷുവർ, പ്രതീക്ഷയോടെ ഞാനും കാത്തിരുന്നു.
                                    അന്ന് വൈകിട്ട് എന്നെ കൂട്ടികൊണ്ട് പോകാൻ വന്ന അച്ഛനോടും ടീച്ചർ എന്റെ കണ്ടുപിടുത്തത്തെപ്പറ്റി പറഞ്ഞുഅന്ന് അച്ഛന്റെ കൈയ്യിൽ നിന്നും കിട്ടി സമ്മാനംപക്ഷേ, ടീച്ചറിനെ പോലെയല്ല, അച്ഛൻ അത് ശരിക്കു പറഞ്ഞു തന്നു. ഞാൻ മനഃപൂർവ്വം കുറുമ്പൊപ്പിച്ചതെന്നു കരുതിയാവണം ടീച്ചർ അതു പറഞ്ഞു തരാതിരുന്നത്, അല്ലാതെ ദേഷ്യം കൊണ്ടാവില്ലപരീക്ഷക്ക് വേണ്ടത് ഒഴികെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാമെന്ന ഒരു കോംപ്ലിമെന്റും, പരീക്ഷക്ക് വേണ്ടതൊന്നും അറിയില്ലെന്നുള്ള ഒരുഇൻസൾട്ടുംഒരേസമയം എനിക്ക് അന്ന് കിട്ടിഎങ്ങനെ നടന്നാലും പരീക്ഷക്ക് അവസാനം മാർക്ക് ഒപ്പിക്കും എന്ന ഒരു കമന്റും കിട്ടി.
                     എങ്കിലും എല്ലാ ദിവസവും ഞാൻ ഉറക്കമുണർന്നത് ടീച്ചറിന്റെ അടിയെക്കുറിച്ചുള്ള പേടിയോടെയായിരുന്നു, പലപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരുന്നതും……. ‘ഇതിനൊരു പരിഹാരമില്ലേഞാൻ ദൈവത്തോടും, പിന്നെ എന്റെ പ്രിയപ്പെട്ട മരത്തിനോടും വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു.
                          ഓണപ്പരീക്ഷ വന്നെത്തി. സാമൂഹ്യപാഠം പരീക്ഷ ചോദ്യം മൂന്ന് പൂരിപ്പിക്കുക. ഭഗവാൻ ശ്രീബുദ്ധന്റെ ഒരു ടീച്ചിംഗ് ആയിരുന്നു ചോദ്യം
“__________________ ആണ് സകല ദുഃഖങ്ങൾക്കും കാരണം…” 

എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.   “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലംഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നുഅതെ, അറിയാവുന്നത് എഴുതുക.അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി. “.തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം”  ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി.


                   ഓണം അവധി അവസാനിച്ചുപരീക്ഷയുടെ മാർക്ക് വരുന്ന ദിവസങ്ങൾ ഹേമാംബികടീച്ചറിന്റെ ക്ലാസ്. എനിക്ക് തെറ്റില്ലാത്ത മാർക്ക് കിട്ടിയത് കൊണ്ട് അന്ന് ആശ്വാസമായിരുന്നുഞാൻ എപ്പോഴും കരുതുന്ന പോലെ, അശ്വാസം അൽപ്പായുസ്സാണ്സാമൂഹ്യപാഠം പഠിപ്പിക്കുന്ന വിലാസിനി ടീച്ചർ ക്ലാസിനു വെളിയിൽ നിന്ന് ഹേമാംബികടീച്ചറിനെ അടുത്തേക്ക് വിളിച്ചു. ഒരു കടലാസ് കാണിച്ച് എന്തൊക്കെയോ പറയുന്നുപെട്ടെന്ന് അവരുടെ നോട്ടം എന്റെ നേർക്കായി. എന്റെ ആശ്വാസമൊക്കെ എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ടീച്ചർ എന്നെ ഒരു ഗർജ്ജത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു ചൂരൽ പോലത്തെ ആ ശരീരത്തിൽ നിന്ന് ഇത്ര ശക്തമായ ശബ്ദമോഎന്താ ഈ എഴുതി വച്ചിരിക്കുന്നത്?” ആ കടലാസ് കാണിച്ചുകൊണ്ട് ചോദിച്ചു. അപ്പോഴാണ്, അത് സാമൂഹ്യപാഠം ഉത്തരക്കടലാസാണെന്ന് എനിക്ക് മനസ്സിലായത്. ടീച്ചറിന്റെ നഖം കൂർപ്പിച്ച നീണ്ട ചൂണ്ടുവിരൽ ചെന്നു കുത്തിയ ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ. എനിക്ക് ഉത്തരം ഓർമ്മ വന്നു.. “ആഗ്രഹം ആണ് സകല ദുഃഖങ്ങൾക്കും കാരണംഗൌതമ ബുദ്ധന്റെ ഉപദേശം…… എന്തു ചെയ്യാം.മഹാന്മാരൊക്കെ ഇങ്ങനെ തന്നെ, സമയത്ത് ഓർമ്മ വരില്ല. കർണ്ണൻ പോലും, എല്ലാം അറിയാമായിരുന്നുട്ടും ആവശ്യത്തിന് മറന്നു പോകുന്ന പ്രശ്നമുള്ള ആളായിരുന്നല്ലോ. “എന്താ ഇത്?” ടീച്ചറിന്റെ ഗർജ്ജനം വീണ്ടും.അപ്പോഴാണ് ഞാൻ വീണ്ടും ഉത്തരക്കടലാസിലേക്ക് നോക്കിയത്.എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ പറ്റിയില്ല.. ഞാൻ നിഷ്കളങ്കമായി ഉത്തരം എഴുതിയിരിക്കുന്നു.”ഹേമാംബിക ടീച്ചർ അണ് സകല ദുഃഖങ്ങൾക്കും കാരണം”.  ടീച്ചറിന്റെ ചൂരൽ എന്റെ തുടയിൽ പതിഞ്ഞത് പെട്ടെന്നായിരുന്നുഅന്ന് മൂന്ന് അടിയിൽ നിർത്തി അതെ, മഹാന്മാർക്ക് എല്ലാം മൂന്നാണല്ലോ കണക്ക്. വാമനൻ ചോദിച്ചത് മൂന്നടി മണ്ണല്ലേ. ടീച്ചർ കൈ ഉയർത്തി വിരൽ ചൂണ്ടിയതും, ബാക്കി കേൾക്കാൻ നില്ക്കാതെ ഞാൻ എന്റെ പതിവു മരച്ചുവട്ടിൽ എത്തിയിരുന്നു..  
                    കണ്ണുകളടച്ച് ആ മരത്തോട് ദയനീയമായി യാചിച്ചു.. “എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ പെട്ടെന്ന്, അതൊരു പ്ലാവാണല്ലോ എന്ന ബോധോദയം ഉണ്ടായി ഞെട്ടിയതും, എന്റെ തോളിൽ ഒരു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു എന്റെ തോളിൽ കൈ വച്ചുകൊണ്ട് എന്തോ പറയാൻ ഭാവിച്ച ഹേമാംബികടീച്ചറുടെ ആ വലിയ കണ്ണടക്കിടയിലൂടെ, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

Sunday, January 10, 2010

കുഞ്ഞുവിന്റെ കുർക്കുബിറ്റ പെപ്പൊ കോഫ്ത



                   “കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത”, അതായിരുന്നു കുഞ്ഞു അതിനിട്ട പേര്. കുര്‍ക്കുബിറ്റ പെപ്പൊ എന്നും കുഞ്ഞുവിനൊരു വീക്ക്നെസ്സ് ആയിരുന്നു. കുമാരേട്ടന്റെ പ്രിയപത്നിക്ക് എന്നും എല്ലാപേരെയും രുചിയായി ഊട്ടാന്‍ വലിയ ഉത്സാഹമായിരുന്നു. നല്ല കൈപ്പുണ്യവും, സ്നേഹവും, ഉത്സാഹവും ഒക്കെ കുഞ്ഞുവിനു അലങ്കാരമായിരുന്നു. ഒട്ടുമുക്കാല്‍ ആണുങ്ങളെപ്പോലെ, കുമാരേട്ടന്റെയും ഹൃദയത്തിലേയ്ക്കുള്ള വഴി, നാവിലൂടെ, വയറിലൂടെയായിരുന്നു.
                    പെണ്ണുകാണല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ കുമാരേട്ടന് മിക്കവാറും ഒന്നിനെയും പിടിച്ചില്ല, പ്രത്യേകിച്ച് സ്ലിം ബ്യൂട്ടികളെ. ആഹാരം വെറുത്ത അവരെയങ്ങാനും കെട്ടിയാല്‍ തന്റെ വയര്‍ തന്നോട് പൊറുക്കില്ല എന്ന് അദ്ദേഹത്തിന് അന്നേ അറിയാമായിരുന്നു. അങ്ങനെ ഒരു പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ്, ഉണ്ടക്കുട്ടിയായി നമ്മുടെ കുഞ്ഞുവിനെ അപ്രത്തെ വീട്ടില്‍ കണ്ടത്. കുമാരേട്ടന്റെ കണ്ണുകള്‍ വിടര്‍ന്നു. “ദേ, ഇതു പോലത്തെ ഒരാളെയാണ് എനിക്കു വേണ്ടത്”, കുമാരേട്ടന്റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിലായിപ്പോയി. ഇതു പോലത്തേതാക്കുന്നതെന്തിന്? ഇതു തന്നെയായാലോ? കൂടെയുണ്ടായിരുന്ന കാരണവന്മാര്‍ മഴകാത്തിരുന്ന വേഴാമ്പലിനെപ്പോലെ ഉത്സാഹികളായി. എത്രയെത്ര കുട്ടികളെയാണ് കാണാന്‍ പോയത്, ആകെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞത് ഇതാ ഇവിടെ, വളരെ അടുത്ത്. ഇങ്ങനെയൊരാള്‍ അടുത്തുണ്ടായിട്ടാണോ പലയിടത്തും തപ്പി നടന്നത്. പിന്നെ താമസിച്ചില്ല. കാരണവന്മാര്‍ കര്‍മ്മനിരതരായി, കാര്യങ്ങള്‍ ഹൈസ്പീഡിലായി… അങ്ങനെ കുഞ്ഞു കുമാരേട്ടനു സ്വന്തമായി.
                           കുഞ്ഞു ‘പ്ലസ് റ്റു’ കാരിയായിരുന്നു. കുഞ്ഞു എന്നത് കുമാരേട്ടന്‍ വിളിക്കുന്ന പേരാണ്. ശരിയായ പേര് കുഞ്ഞു തന്നെ മറന്നു പോയിരിക്കുന്നു. കൂടുതല്‍ പഠിക്കാന്‍ പറ്റും മുന്‍പേ കുമാരേട്ടന്‍ പിടികൂടിയില്ലേ. പ്ലസ് റ്റു വിനു സയന്‍സ് ഗ്രൂപ്പായിരുന്നു; അതില്‍ തന്നെ സസ്യശാസ്ത്രമായിരുന്നു കുഞ്ഞുവിന്റെ പ്രിയപ്പെട്ട വിഷയം. സസ്യങ്ങളെ അവയുടെ ശാസ്ത്രനാമം കൊണ്ട് ഓമനിക്കുന്നതായിരുന്നു കുഞ്ഞുവിന് ഇഷ്ടം. ഉരുളക്കിഴങ്ങിനെയും സവാളയെയും വഴുതനങ്ങയെയും ഒക്കെ ബൊട്ടാണിക്കല്‍ പേരുകളിലാണ് കുഞ്ഞു കൊഞ്ചിച്ചിരുന്നത്. അതായിരുന്നു കുഞ്ഞുവിന്റെ സ്റ്റൈല്‍!!!
                       ഇന്നു കുമാരേട്ടനു വേണ്ടി ഉണ്ടാക്കി വച്ച കുര്‍ക്കുബിറ്റ പെപ്പൊ കോഫ്ത, കുഞ്ഞുവിനേറ്റവും പ്രിയപ്പെട്ട മത്തങ്ങാക്കറിയായിരുന്നു. പക്ഷെ, സാധാരണ മത്തങ്ങക്കറിയാണിതെന്ന് കുഞ്ഞു സമ്മതിച്ചു തരില്ല; അതില്‍ കുഞ്ഞുവിന്റെതായ പല മിക്സിംഗുകളും ഉണ്ടാവും. പിന്നെ, അത് അതിമനോഹരമായി വിളമ്പി വയ്ക്കുകയും ചെയ്യും. “ഭക്ഷണം വിളമ്പുന്നതും പാത്രങ്ങള്‍ അടുക്കിവയ്ക്കുന്നതും ഒരു ചിത്രം വരച്ചപോലെ ഇരിക്കണം”, കുഞ്ഞു എപ്പോഴും മനസ്സില്‍ പറയുന്ന മന്ത്രമാണത്. വെറും പറച്ചില്‍ മാത്രമല്ല, ശരിക്കും അത് ഒരു മനോഹരചിത്രം പോലെ തന്നെയിരിക്കും. ഭക്ഷണം പാകം ചെയ്യല്‍ ഭഗവാനുള്ള നിവേദ്യമായി കാണുന്ന കുഞ്ഞുവിന്റെ സ്നേഹ സ്പര്‍ശം കൂടിയാകുമ്പോള്‍ പിന്നെ പറയുകേം വേണ്ട. അഹാരം റെഡിയായിക്കഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു ലേശമെടുത്ത് സ്വാദുനോക്കി, കണ്ണുകളടച്ച്, തലകുലുക്കി “ഓഹൊഹൊ!!!’ എന്നൊരു ആസ്വദിക്കലുണ്ട്. അതു കാണുന്നവരുടെ വായിലും കപ്പലോടിക്കും…
                       കുമാരേട്ടന്‍ തന്റെ കുഞ്ഞുവിന്റെ കൈപുണ്യത്തില്‍ വളരെയേറെ അഭിമാനിച്ചിരുന്നു. അവരുടെ മക്കള്‍ പോലും വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ അമ്മ ഉണ്ടാക്കിയതെന്ന് പറഞ്ഞ് ഓരോന്ന് എടുത്ത് വിളമ്പാന്‍ മത്സരമായിരുന്നു. എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞുങ്ങള്‍ അമ്മയുടെ കലാസൃഷ്ടികള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കല്‍ ഒരു അതിഥി കുടുംബത്തിലെ ഒരു കുഞ്ഞ് ഈ ടേസ്റ്റ് നുകര്‍ന്ന് നിര്‍ദ്ദോഷമായി ചോദിച്ചു, “ഈ അമ്മയെ എനിക്ക് തരുമോ?” പെട്ടെന്നാണ് കുഞ്ഞുവിന്റെ കുഞ്ഞുങ്ങളുടെ മുഖം മാറിയത്; അവര്‍ വയലന്റായി, “ഞങ്ങളുടെ അമ്മയെ ഒഴികെ വേറെ എന്തും തരാം”, അവര്‍ അമ്മയ്ക്ക് കരവലയം കൊണ്ട് സംരക്ഷണം തീര്‍ത്തു…കൊള്ളാം, അച്ഛന്റെ പൊന്നു മക്കള്‍ തന്നെ, അമ്മയുടെ സ്നേഹവും, കൈപ്പുണ്യവും അങ്ങനെ കൈവിടാന്‍ പറ്റുമോ…
                    കാലം കടന്നു പോയി…. കുഞ്ഞുവിന്റെ പാചകപരീക്ഷണം കുമാരേട്ടന്റെ വയറിനെയും മനസ്സിനെയും വളരെയേറെ സുഖിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന നിത്യോപയോഗസാധനങ്ങളുടെ വില അദ്ദേഹത്തിന്റെ പോക്കറ്റിനെ ദുര്‍ബ്ബലമാക്കി. പലചരക്കു കടയിലെ മാസാവസാന കണക്ക് സകല സാമ്പത്ത്യമാന്ദ്യത്തിനെയും തോല്‍പ്പിക്കുന്നതായിരുന്നു. ദിവസവും ഓരോ പുതിയ ഐറ്റം! പുതിയ പേരുകള്‍….ഇങ്ങനെ പോയാല്‍ കുമാരേട്ടന്‍ ഇനി രാത്രി വല്ല സെക്യൂരിറ്റി പണിക്കു കൂടി പോകേണ്ടിവരും, നിന്നു പിഴക്കാന്‍…. കുഞ്ഞുവിനോട് ചിലവ് കുറക്കാന്‍ പറയാനുള്ള മടി കാരണം അതിനും കഴിയുന്നില്ല, കുഞ്ഞുവിനു വിഷമമായാലോ… എങ്ങനെ ഇതൊന്ന് പരിഹരിക്കും? കുമാരേട്ടന്‍ തലകുത്തിയും, താടിക്ക് കൈകൊടുത്തും, കണ്ണടച്ചും, തലപുകച്ചും ഒക്കെ ആലോചിച്ചു. ഒടുവില്‍…..യുറേക്കാ!!!!……ദിവസങ്ങളുടെ തപസ്യക്ക് ഗുണമുണ്ടായി….. തങ്ങളുടെ വിവാഹം കഴിഞ്ഞ് ഇന്നേവരെ കുഞ്ഞുവിന് സ്വന്തമായി ഇഷ്ടം എന്നൊന്നില്ല…. കുമാരേട്ടന്റെയും മക്കളുടെയും ഇഷ്ടം തന്നെ കുഞ്ഞുവിന്റെയും ഇഷ്ടം…. കുമാരേട്ടന്റെ ഇഷ്ടപ്പെട്ട “സൊളാനം ലൈകൊപെര്‍സിക്കം കുര്‍മ” – ഓ നമ്മുടെ തക്കാളിക്കറി – എല്ലാ ദിവസവും ഒരു മടിയുമില്ലാതെ ആ വീട്ടില്‍ ഉണ്ടാക്കുന്നത് തന്നെ നല്ല ഉദാഹരണം…. പലചരക്ക് കടയിലെ അക്കൌണ്ട് ഗണ്യമായി കുറക്കണം….ഇല്ലെങ്കില്‍ നമ്മുടെ കേരളത്തെപ്പോലെ കടക്കെണിയിലാവും, ഷുവര്‍!!!
                   കുമാരേട്ടന്റെ ബുദ്ധി ചെറുതായി, അല്ല വലുതായിത്തന്നെ വര്‍ക്ക് ചെയ്ത് തുടങ്ങി…. അടുത്ത ദിവസം പതിവിലും താമസിച്ചാണ് അദ്ദേഹം ഓഫീസ്സില്‍ നിന്നും വീട്ടിലെത്തിയത്…. പരവശനായി അഭിനയിക്കാന്‍ വേണ്ടി അദ്ദേഹം അന്ന് ഉച്ചയൂണ് പോലും ഉപേക്ഷിച്ചു. ദുഃഖത്തോടെയുള്ള കുമാരേട്ടന്റെ ആ അവസ്ഥ കുഞ്ഞുവിനെ അമ്പരപ്പിച്ചു. തന്റെ പുതിയ സൃഷ്ടിയായ അനാനസ് കോമൊസസ് ക്രഷ് വിത്ത് സിട്രസ് ലിമോന്‍ (പൈനാപ്പിള്‍ - നാരങ്ങ ജ്യൂസ്) ഒരു കുഞ്ഞു ടച്ചോടെ കുമാരേട്ടനു സേര്‍വ്വ് ചെയ്യാന്‍ കുതിച്ചെത്തിയപ്പോഴേക്കും, വളരെ അവശനായ അദ്ദേഹത്തിന്റെ മുഖം….. കുഞ്ഞുവിന് വിഷമമായി…. “എന്താ ചേട്ടാ, എന്തു പറ്റി, വളരെ ക്ഷീണം ഉണ്ടല്ലോ…” ആദ്യമായി തന്റെ കുഞ്ഞുവിനോട് കള്ളം പറയുകയാണെന്നുള്ള കുറ്റബോധത്തോടെ കുമാരേട്ടന്‍ പറഞ്ഞു, “ഒന്നും പറയണ്ട…ഇന്നു ഓഫീസ്സില്‍ വച്ച് പെട്ടെന്ന് ഒരു തലകറക്കം വന്നു. ആശുപത്രിയില്‍ പോയി എല്ലാം ഒന്നു ടെസ്റ്റ് ചെയ്തു…. എന്റെ കുഞ്ഞുവേ, എനിക്ക് ഷുഗറും, കൊളസ്ട്രോളും, പ്രഷറും ഒക്കെയുണ്ടെന്നാ റിസല്‍റ്റ്….. ഇനി….ഇനി….ആഹാരകാര്യത്തിലൊക്ക വലിയ നിയന്ത്രണം കൂടിയേ തീരൂ…അല്ലെങ്കില്‍….” അതു മുഴുവിപ്പിക്കാന്‍ കുഞ്ഞു സമ്മതിച്ചില്ല…”അയ്യോ, ചേട്ടാ അതെങ്ങനെ പറ്റി? ഞാന്‍ വളരെ സൂക്ഷിച്ചല്ലേ ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരുന്നത്? എന്നിട്ടും…..!!!” കുമാരേട്ടന്‍ ഇടപെട്ടു “അത് കൊണ്ടാണത്രേ ഞാന്‍ ഇത്രേം കാലമെങ്കിലും ജീവിച്ചത്, പക്ഷെ ഇനി സൂക്ഷിച്ചില്ലെങ്കില്‍….” ഇവിടെയും കുഞ്ഞു ചാടിവീണു “ വേണ്ട ചേട്ടാ….ഇനി നമുക്ക് എല്ലാം നിയന്ത്രിക്കാം… ഇനി ഈ വീട്ടില്‍ ആഹാരം നമുക്ക് വളരെ സൂക്ഷിച്ച് പ്ലാന്‍ ചെയ്യാം….. മധുരവും, കൊഴുപ്പും ഒക്കെ ഇനി പടിക്ക് പുറത്ത്…”. “അയ്യോ അതു വേണ്ട…എനിക്കല്ലേ കുഴപ്പമുള്ളു, നീയും മക്കളും ഒരു കുറവും വരുത്തണ്ട…” കുമാരേട്ടന്‍ നല്ലപിള്ളയായി….. കുഞ്ഞുവിന്റെ മുഖത്ത് പരിഭവം സുനാമിയായി, “എന്താ ചേട്ടാ എന്നെ അങ്ങനെയാണോ കരുതിയത്? എന്റെ ചേട്ടനു കഴിക്കാന്‍ പറ്റാത്തതൊന്നും എനിക്കും വേണ്ട”…. പുറമേ ദുഃഖം അഭിനയിച്ചെങ്കിലും കുമാരേട്ടന്റെ മനസ്സ് ചിരിച്ചു, “കൊച്ചു കള്ളന്‍, ഒപ്പിച്ചു കളഞ്ഞല്ലോ ശ്ശൊ, എന്റെ ഒരു കാര്യം…” മനസ്സ് മനസ്സിനെ അഭിനന്ദിച്ചു. പാവം കുഞ്ഞുവിനെ സങ്കടപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷമവും തോന്നി.
               പിറ്റേന്ന് മുതല്‍ ആ വീട്ടില്‍ ഡയറ്റ് കുക്കിംഗ് ആരംഭിച്ചു. പച്ചിലകളും, ഉപ്പുമാവും, ചെറുപയര്‍ പുഴുങ്ങിയതും ഒക്കെയായി ആഹാരം…. ദിവസങ്ങള്‍ കടന്നു പോയി…. ഒന്നാം തീയതി വന്നു….ശമ്പള ദിവസം….പലചരക്ക് കടയില്‍ കണക്ക് സെറ്റില്‍ ചെയ്യേണ്ട സുദിനം…. ഒരു കള്ളച്ചിരിയുമായി കുമാരേട്ടന്‍ ഉത്സാഹത്തോടെ പലചരക്ക് കടയിലേക്ക് നടന്നു….ആ മാസം കിട്ടുന്ന ഭീമമായ സേവിംഗ്സ് എങ്ങനെയൊക്കെ ചിലവാക്കും എന്നൊക്കെ പ്ലാനിംഗ് നടത്തി… കടയിലെ തിരക്ക് കുറയുന്നതും കാത്ത് അഞ്ച് മിനിട്ട് നിന്നു. ഒരു ചെറു പുഞ്ചിരിയോടെ കടയ്ക്കുള്ളിലേയ്ക്ക് കയറി. കടക്കാരന് പതിവിലും വിനയം, ഇരിക്കാല്‍ ഒരു കസേരയൊക്കെ ഇട്ടുകൊടുത്തു. കുമാരേട്ടന്റെ കണക്ക് പുസ്തകം എടുത്ത്, ഒന്നുകൂടി കണക്ക് ഉറപ്പ് വരുത്തി…..
                    കണക്ക് പുസ്തകം കണ്ടതും കുമാരേട്ടന് പെട്ടെന്ന്, കണ്ണില്‍ ഇരുട്ട് പടര്‍ന്നു…തൊണ്ട വരണ്ടു…ശബ്ദം പുറത്ത് വരുന്നില്ല… കസേര കിട്ടിയത് കൊണ്ട് മറിഞ്ഞു വീണില്ല എന്നേ ഉള്ളൂ. കുമാരേട്ടന്‍ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഒരു സോഡ തന്നെ കിട്ടി… അത് കുടിക്കുന്നതിനൊപ്പം, കുറച്ചെടുത്ത് മുഖവും തുടച്ചു…. കണ്ണുകള്‍ നന്നായി തുറന്ന് തന്റെ കണക്കുശീട്ട് വ്യക്തമായി ഒന്നു നോക്കി. ഒന്നുകൂടി അത് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു….ഓക്കെ…. എന്നിട്ടും രക്ഷയില്ല…. കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിയില്‍ കൂടുതലായിരിക്കുന്നു ഈ മാസത്തെ ബില്ല്…ഇതെങ്ങനെ സംഭവിച്ചു? എല്ലാ സാധനങ്ങളും പലവ്യഞ്ജനങ്ങള്‍ തന്നെ…. സ്ഥിരമായി വീട്ടില്‍ വാങ്ങിയിരുന്നവ മാത്രം…. പക്ഷെ അതിന്റെ അളവില്‍ വന്‍ വര്‍ദ്ധന!!! ഇവിടെ നിന്ന് സംശയം പ്രകടിപ്പിച്ചാല്‍ അത് തന്റെ കുഞ്ഞുവിന് മോശമല്ലേ....അതുകൊണ്ട് കറണ്ട് ബില്ലിനുള്ളതും, പത്രക്കാരനുള്ളതും എല്ലാം കൂടി എടുത്ത് തികച്ച് കണക്ക് സെറ്റില്‍ ചെയ്ത് വീട്ടിലെത്തി.
                      “കുഞ്ഞുവേ…” കാണുന്നില്ലല്ലോ…മക്കളൊക്കെ അവിടെ ഉണ്ട്….”അമ്മയെവിടെ മക്കളേ?”…. കുമാരേട്ടന്‍ നേരത്തേ അഭിനയിച്ച പരവേശം ശരിക്കും അനുഭവിച്ചുകൊണ്ട് ചോദിച്ചു. അമ്മയെപ്പോലെ തന്നെ, ചെയ്യുന്ന കാര്യത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയുള്ള മകന്‍ ഹോംവര്‍ക്ക് ചെയ്യുന്നതിനിടയില്‍ അച്ഛന്റെ ചോദ്യം കേട്ടതേയില്ല….ടി വി കണ്ടുകൊണ്ടിരുന്ന മകള്‍ അതില്‍ നിന്നു കണ്ണെടുക്കാതെ തന്നെ പറഞ്ഞു, “അമ്പലത്തില്‍ പോയതാ”…. സമയം നീങ്ങുന്നില്ല… ഒടുവില്‍ കുമാരേട്ടന്റെ കുഞ്ഞു ഒരു ഐശ്വര്യലക്ഷ്മിയായി വന്നെത്തി….. ശരിക്കും ക്ഷീണിതനായ കുമാരേട്ടനെ കണ്ട് കുഞ്ഞുവിന് സങ്കടം സഹിച്ചില്ല…. “എന്താ ചേട്ടാ….ഇന്നെന്താ തീരെ വയ്യായ്കയാണല്ലോ”….. കുമാരേട്ടന് എവിടെ തുടങ്ങണം എന്നറിയാത്ത പോലെ…. എങ്കിലും പലചരക്ക് കടയിലെ കണക്കിന്റെ കാര്യം എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
                           “ഇത്രയേ ആയൊള്ളോ? ഞാന്‍ വിചാരിച്ചു ഇതിന്റെ ഇരട്ടിയെങ്കിലും ആകുമെന്ന്…. വാങ്ങിയ എല്ലാ സാധനവും വന്നിട്ടില്ലേ ചേട്ടാ..?” കുഞ്ഞു ആ കണക്ക് പുസ്തകം ഒന്നുകൂടി സ്കാന്‍ ചെയ്തു… അവിശ്വനീയതയോടെ പറഞ്ഞു “ഭഗവാനേ, ഇത്ര രൂപയല്ലേ ആയുള്ളൂ….ഭാഗ്യം….” എത്ര നിസ്സാരമായാണ് കുഞ്ഞു അത് പറഞ്ഞത്…കുമാരേട്ടന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല…
                            കുറച്ച് സമയമെടുത്തു അദ്ദേഹത്തിന് സ്വബോധവും, മനസ്സാന്നിദ്ധ്യവും തിരികെ കിട്ടാന്‍…. അടുക്കളയില്‍ നിവേദ്യമൊരുക്കുന്ന കുഞ്ഞുവിന്റെ അടുത്ത് ചെന്ന് മടിച്ച് മടിച്ച് അദ്ദേഹം ഈ അധികച്ചിലവിനെക്കുറിച്ച് ചോദിച്ചു. “അതേ, ചേട്ടന്റെ ഈ പഞ്ചസാരയുടെ അസുഖം മാറുന്നതിനുവേണ്ടി ഞാന്‍ കൃഷ്ണന്റെ അമ്പലത്തില്‍ നാല്പ്പത്തിയൊന്നു ദിവസം പാല്‍പായസം നേര്‍ന്നിട്ടുണ്ട്… പിന്നെ അനാഥാലയത്തില്‍ 101 കുട്ടികള്‍ക്ക് വീതം ഒരു മാസം സദ്യ….ദേവീക്ഷേത്രത്തില്‍ തുലാഭാരം…ഗണപതി ഭഗവാന് പാലഭിഷേകം….” “അയ്യോ അതിനുള്ള സാധനങ്ങളൊക്ക നമ്മുടെ പലചരക്കു കടയില്‍ നിന്നാണോ?” കുമാരേട്ടന്റെ ഉള്ളില്‍ നിന്ന് പെട്ടെന്നൊരേങ്ങല്‍….. “പിന്നല്ലാതെ, എല്ലാം എന്റെ കുമാരേട്ടനു വേണ്ടിയല്ലേ…. ഭഗവാനേ…എന്റെ ചേട്ടന്റെ അസുഖമെല്ലാം വേഗം മാറണേ…. എന്നിട്ട് വേണം എനിക്ക് എന്റെ ചേട്ടന് ബ്രാസിക്കാ ഒലേറസ്യ ഗോബി ഉണ്ടാക്കിക്കോടുക്കാന്‍….” പ്രാര്‍ത്ഥനയോടെ കുഞ്ഞു മുന്‍വശത്തെ മുറിയില്‍ കൃഷ്ണന്റെ പടത്തിനു മുന്നില്‍ വിളക്ക് വയ്ക്കാന്‍ പോയി…
                     കുമാരേട്ടന്റെ കണ്ണില്‍ വീണ്ടും ഇരുട്ട് തുളച്ചുകയറി…തൊണ്ട വരണ്ടു…. തന്നെ മാത്രം സ്നേഹിക്കുന്ന, തന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടം മാത്രം നോക്കുന്ന പാവം കുഞ്ഞുവിനെ ഇങ്ങനെ പറ്റിച്ചതിന് ദൈവം തന്ന ശിക്ഷ തന്നെ…..ഇതില്‍ നിന്ന് എങ്ങനെ ഒന്ന് തലയൂരും എന്ന് കണ്ണടച്ചിരുന്ന് ധ്യാനിച്ചപ്പോള്‍, ഹോം വര്‍ക്ക് ചെയ്യുകയായിരുന്ന നാലാം ക്ലാസ്സുകാരന്‍ കുട്ടന്‍ അച്ഛനെ കുലുക്കിയിണര്‍ത്തി..”അച്ഛാ, വാക്യത്തില്‍ പ്രയോഗിക്കുക – വെളുക്കാന്‍ തേച്ചത് പാണ്ടായി – ഒരു സെന്റന്‍സ് പറഞ്ഞുതാ അച്ഛാ…..”