Thursday, December 31, 2009

ഞാനും എന്റെ 2009 ഉം .....

ഞാനും എന്റെ 2009 ഉം .....

             
                ഒരു വർഷം കൂടി ഓർമ്മയുടെ താളുകൾക്കുള്ളിലേക്ക്... കയ്പ്പും മധുരവും ഒക്കെ മാറിമറിഞ്ഞ ഒരു വർഷം.... ജീവിതയാത്രക്കിടയിൽ എവിടെയോ കൈമോശം വന്ന അക്ഷരങ്ങളുടെ ലോകം...അയഞ്ഞുപോയ തന്ത്രികളും വടിവുപോയ അക്ഷരങ്ങളും പുനർജന്മമെടുത്ത 2009. അതെ, എവിടെയോ നഷ്ടപ്പെട്ടു എന്നു ഞാൻ കരുതിയ ആ ലോകം, അക്ഷരങ്ങളുടെയും സ്നേഹത്തിന്റെയും ആ ലോകം, ഇനി ഒരു തിരിച്ചുവരവില്ലെന്ന് കരുതിയ ആ ചൈതന്യം.... എന്റെ പ്രിയപ്പെട്ട കിലുക്കാംപെട്ടിയുടെ കൈപിടിച്ച്, മെല്ലെ പിച്ച വച്ച്, ഒരു പുനർജന്മം പോലെ... അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും....ഈ മഹാബൂലോകത്തേക്ക്, എല്ലാപേരുടെയും സ്നേഹവും ആശീർവാദവും ഒക്കെ പിൻബലമാക്കി...ആത്മവിശ്വാസത്തോടെ, ഒരു പുതിയ ഊർജ്ജത്തോടെ 2010ലേക്ക്....
.

 



എല്ലാപേർക്കും നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം ആശംസിക്കുന്നു....ഒരുപാട് നന്ദിയോടെ, സ്നേഹത്തോടെ....

Saturday, December 26, 2009

കടൽ വരച്ച ദുരന്തചിത്രങ്ങൾ



                          വീണ്ടും ഒരു ഡിസംബര്‍ 26.. അഞ്ചു വര്‍ഷം മുന്‍പ് കടല്‍ ഭീകര താണ്ഡവമാടിയതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ ഇന്നും ഒരു വിങ്ങലായി കൂടെയുണ്ട്. പതിനൊന്നു രാജ്യങ്ങളിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളെയും, കണക്കെടുത്തിട്ടില്ലാത്തത്ര പക്ഷി മൃഗാദികളും (പക്ഷി മൃഗാദികളുടെ ജീവന് എന്തു വില അല്ലേ, നഷ്ടപരിഹാരത്തിനായി മാത്രം നാം അവയെ എണ്ണുന്നു) ആവേശത്തോടെ നക്കിത്തുടച്ച പ്രകൃതിയുടെ ക്രൂരനടനം!!!

                          പ്രകൃതി നിന്ദയ്ക്ക് കിട്ടിയ ശിക്ഷയോ, അതോ ഒരു വെറും താക്കീതോ? പാരിസ്ഥിതിക അനാസ്ഥയുടെ പരിണാമമാവാം... എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യനു അവന്‍ ഒരു തൃണം പോലുമല്ലെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന മുന്നറിയിപ്പുകള്‍.....

                     മഹാദുരന്തത്തിനിടയിലും വിസ്മയമായി നിന്നു, രാമേശ്വരം.... ചുറ്റുപാടും, നാഗപട്ടണവും, അന്‍ഡമാന്‍ ദ്വീപുകളും, വേളാങ്കണ്ണിയും, കന്യാകുമാരിയും ഒക്കെ തിരമാലകള്‍ നക്കിത്തുടച്ചപ്പോഴും കടലിനു നടുവില്‍ ഒരു ചെറു സുവര്‍ണ്ണതിലകം പോലെ രാമേശ്വരം....അത്യത്ഭുതമായിരിക്കുന്നു.... പ്രകൃതി കനിഞ്ഞു തന്ന ഇളവോ അതോ പാരിസ്ഥിതിക പീഡനത്തിനു തുനിയാഞ്ഞതിനുള്ള വരമോ...


                             ചെറുതെങ്കിലും നമുക്കു ചുറ്റും ഇതു പോലെ തന്നെയുള്ള ദുരന്തങ്ങള്‍ ഊഴവും കാത്ത് നില്‍ക്കുന്നു. നമ്മുടെ അശ്രദ്ധയും, അലസതയും, അജ്ഞതയും, ഒരു പരിധിവരെ ധിക്കാരവും കൊണ്ട് മാത്രം ഉണ്ടാകുന്നവ...ബോട്ട് ദുരന്തങ്ങളായും, ഉരുള്‍പൊട്ടലായും, കടലാക്രമണമായും ഒക്കെ....

                        കേരളത്തിന്റെ ഭൗതികമായ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നത് മുല്ലപ്പെരിയാര്‍ തന്നെ. എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കാത്ത നാം.... ലക്ഷക്കണക്കിനു നിര്‍ദ്ദോഷികളും നിസ്സഹായരുമായ മനുഷ്യരും, മൃഗങ്ങളും, പക്ഷികളും മറ്റു ജീവജാലങ്ങളും...ഒരു മഹാ ദുരന്തത്തിന്റെ ഭീഷണിയില്‍... രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് ആഘോഷിക്കുന്നു...നാം ഉള്‍പ്പെപ്പെടുന്ന പൊതുജനം ഇനിയെങ്കിലും ഈ കഴുത വേഷം ഉപേക്ഷിക്കണം...ഇല്ലെങ്കില്‍.. ചവിട്ടിനില്‍ക്കാന്‍ നമ്മുടെ ഈ ഭൂമിമലയാളം പോലും ഉണ്ടാവില്ല... മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിനായി ബൂലോകം നടത്തുന്ന ശ്രമത്തിനു ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി, നമുക്കേവര്‍ക്കും പങ്കാളിയാവാം....

                         സുനാമി ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ വര്‍ണ്ണനകള്‍ക്കിടയില്‍, പുറംകാഴ്ച്ചകള്‍ക്കപ്പുറം... ഉള്‍ക്കാഴച്ചകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വീക്ഷണം... കിലുക്കാമ്പെട്ടിയുടെ ഒരു പോസ്റ്റിലേക്ക്..... ഒരു പുനര്‍ വായനക്കായി... വര്‍ഷങ്ങള്‍ പോയതറിയാതെ .....

Wednesday, December 23, 2009

വസുധൈവ കുടുംബകം ഈ ബൂലോകം







“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”
– മഹാ ഉപനിഷത് -
വളരെ ചെറിയ മനസ്സുള്ളവർക്കേ “ഇവൻ എന്റെ ബന്ധു, അവൻ എനിക്ക് അന്യൻ” എന്നു പറയാനാകൂ...  ഉദാരമനസ്സുള്ളവർക്ക്, ഈ ലോകം തന്നെ കുടുംബം.....
===
            കുഞ്ഞുനാളുകളിൽ പാഠപുസ്തകതിലൊക്കെ ഒരുപാട് വായിച്ചതും പഠിച്ചതുമാണ്, വസുധൈവ കുടുംബകം എന്ന സിദ്ധാന്തം. പല പല മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ എനിക്ക്, എല്ലായിടത്തും, എത്രയൊക്കെ ആദർശം പ്രസംഗിക്കുന്ന കൂട്ടായ്മകളിലും, അറിയാതെ പൊന്തിവരുന്ന നമ്മൾ -അവർ എന്ന ഭാവം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 
            കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ എനിക്കന്യമായിരുന്ന ബ്ലോഗ് ലോകം (ബൂലോകം) എനിക്ക് കാട്ടിത്തന്നത്, ആരുടെയും ആഹ്വാനമോ നിർബന്ധമോ ഒന്നും ഇല്ലാതെ തന്നെ, വസുധൈവകുടുംബകം കെട്ടിപ്പടുക്കുകയും അതു പരിപോക്ഷിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്മയാണ്.
            എന്റെ പ്രിയപ്പെട്ട കിലുക്കമ്പെട്ടിയാണ് എനിക്ക് ഈ ലോകം പരിചയപ്പെടുത്തിത്തന്നത്. ഒരുപാട് കാലം, ഈ മഹാപ്രയാണത്തിൽ ഭാഗഭാക്കാകാതെ, ഈ ബൂലോകം എന്നെ ഉൾക്കൊക്കൊള്ളുമോ എന്ന സന്ദേഹത്തോടെ, അത്ഭുതത്തോടെ, ഒരു അവിശ്വസനീയതയോടെ അതിലുപരി കൌതുകത്തോടെ ബൂലോകത്തെ ഞാൻ നിശബ്ദനായി, അകലെയല്ലാതെ നിന്ന് നോക്കിക്കണ്ടു.  ഒടുവിൽ, ഒരു കൊച്ചുകുട്ടിയുടെ സഭാകമ്പത്തോടെ ഞാനും ആദ്യചുവടുവച്ചു.  അവിശ്വസനീയമായിരുന്നു എനിക്ക് കിട്ടിയ സ്വാഗതം. ഒരു പുതുമുഖത്തെ തങ്ങളുടെ ലോകത്തേക്ക് ഇത്രയും സന്തോഷത്തോടെ സ്വീകരിക്കുന്ന മറ്റൊരു സമൂഹത്തെയും ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല.  എന്റെ ആദ്യചുവടിനു തന്നെ,  ബൂലോകത്തെ പ്രഗൽഭരായ കിലുക്കാമ്പെട്ടിയുടെയും ശ്രീ യുടെയും ആശീർവാദം.  അപ്പുവിന്റെ ആദ്യാക്ഷരി, കൈപ്പള്ളിയുടെ ഉശിരന്‍ ചിന്തകള്‍ , രാഹുല്‍ കടക്കലിന്റെ infusionമുല്ലൂക്കാരന്റെ ഇന്ദ്രധനുസ്സും ഒക്കെ വഴികാട്ടിയായി. പിന്നെ, ബൂലോകത്തെ എറ്റവും വലിയ സുഹൃത്ത് വലയത്തിന്റെ ഉടമ മാണിക്യം ചേച്ചിയുടെ തലോടൽ, പിന്നെ, ലക്ഷ്മി, മിനിടീച്ചർ, ഗീതേച്ചി, അനിത, മലയാളി, മയൂര, കൃഷ്, ജയകൃഷ്ണൻ, നജീം, ഉമേഷ്, താബു, വേദവ്യാസൻ, മഴമേഘങ്ങൾ, വശംവദൻ, കൊട്ടോട്ടിക്കാരൻ, പ്രവീൺ, സൂര്യതേജസ്, സീ കുഞ്ചിയമ്മ, ലക്ഷ്മി, ലതി, എഴുത്തുകാരി, പിന്നെ പേരറിയാത്ത ഒട്ടേറെപ്പേരുടെ അകമഴിഞ്ഞ പ്രോത്സാഹനവും....
തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ അടുത്ത അനുഭവം. കിലുക്കാമ്പെട്ടിയുടെ അതിഥിയായി കുറച്ചു ദിവസം ദുബായ് കാണാനിറങ്ങിയതായിരുന്നു. മാണിക്യം ചേച്ചിയുടെ സന്ദേശം, ഞാൻ വരുന്നു, യു.എ.ഇ യിൽ ചെറിയ സന്ദർശനം കഴിഞ്ഞ് കേരളത്തിൽ, വരുമ്പോൾ കാണണം. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതയിരുന്നു. അതിനെക്കാൾ സന്തോഷം, മാണിക്യം ചേച്ചി ഷാർജ്ജയിൽ വരുമ്പോൾ അവിടെവച്ച് കാണാൻ പറ്റും എന്നതായിരുന്നു. മലയാളം ബ്ലോഗിലെ വലിയ വലിയ പുലികളുടെ അവാസകേന്ദ്രമാണല്ലോ യു.എ.ഇ, പിന്നെ ബ്ലോഗിലെ കിലുക്കമായ കിലുക്കാമ്പെട്ടിയുടെ കൂട്ടും. നവംബർ 12 നായിരുന്നു മാണിക്യം ചേച്ചിക്ക് ഷാർജ്ജയിൽ വച്ച് സ്വീകരണം.  അതിനു കുറച്ച് ദിവസം മുൻപ് തന്നെ ബ്ലോഗിലെ ഗായകൻ പൊറാടത്തിനെ ദുബായിൽ വച്ച് നേരിൽ പരിചയപ്പെട്ടു, വഴിപോക്കനെ ഫോണിലും...
കൈതമുള്ള് ശശിയേട്ടനോടും കിലുക്കാമ്പെട്ടിയോടുമൊപ്പം ഷാർജയിലേക്ക് പോകുമ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു; ഈ കൂട്ടത്തിൽ ഞാൻ ഒറ്റപ്പെടുമോ...ഞാനറിയാതെ എന്റെ ഉള്ളം കൈ വിയർത്തു. പക്ഷേ, ആശങ്ക ആനന്ദത്തിനു വഴിമാറിയത് ഞാൻപോലുമറിഞ്ഞില്ല. വാക്കുകളിലൂടെ മാത്രം സുപരിചിതരായിരുന്ന, ഞാൻ വളരെ ആരാധനയോടെ നോക്കിക്കണ്ട, ബോഗിലെ കിടിലങ്ങളായ പുലികൾ എന്നെയും അവർക്കൊപ്പം കൂട്ടി; ചിരകാല സുഹൃത്തിനെപ്പോലെ, ഒരു അപരിചിത്വവും കാട്ടാതെ. ചെടിയ മടിയോടെ മാറിനിൽക്കാൻ ശ്രമിച്ച എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുത്തി കൂട്ടത്തിൽ ചേർത്തു. എന്നെ കണ്ടയുടനെതന്നെ, പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മാണിക്യം ചേച്ചിയുടെ സ്നേഹപ്രകടനം. പിന്നെ  വിശാലമനസ്കൻ, പകൽകിനാവൻ, ഹരിയണ്ണൻ, സുൽ, പാർത്ഥൻ ചേട്ടൻ, ചന്ദ്രകാന്തം, കനൽ, വാഴക്കോടൻ,കുഴൂര്‍ വിത്സന്‍   മൂസ്സച്ചേട്ടൻ, കിച്ചു, നിതിൻവാവ, ശ്രീരാഗ്... അങ്ങനെ ഒത്തിരിപേർ..കൂടാതെ അവരുടെ കുടുംബാംഗങ്ങളും..... സന്തോഷത്തിന്റെയും സ്നേഹപ്രകടനത്തിന്റെയും നിമിഷങ്ങൾ.... എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു മഹത്തായ അനുഭവം.... വസുധൈവകുടുംബകം ഇവിടെ ഞാൻ അനുഭവിച്ചു, ആസ്വദിച്ചു..... പൊങ്ങച്ചവും പരദൂഷണവും ഇല്ലാത്ത ലോകത്തെ ഏക കുടുംബം!!! (ഒട്ടും ഇല്ലാതില്ല കേട്ടോ)... എന്റെ കുഞ്ഞനിയത്തി ചിന്നുക്കുട്ടി പറഞ്ഞതു പോലെ, അക്ഷരത്തിന്റെ ശക്തി ശരിക്കും ഞാൻ നേരിട്ടറിഞ്ഞു. പിന്നീട്, മാണിക്യം ചേച്ചി തിരുവനന്തപുരത്ത് വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ശരിക്കും, ഒരു കുടുംബാംഗത്തെ കണ്ടപോലത്തെ സന്തോഷമായിരുന്നു. തിരുവനന്തപുരത്തുകാരായ  താബുവിനെയും ശിവയെയും ഒക്കെ പരിചയപ്പെട്ടത്  കാനഡയിൽ സ്ഥിരതാമസമാക്കിയ മാണിക്യം ചേച്ചിയുടെ സാന്നിദ്ധ്യത്തിൽ തന്നെയായതും ബ്ലോഗിന്റെ മാത്രം വിസ്മയം.

ഡിസംബർ 18-ന് ദുബായിൽ വച്ച് യു.എ.ഇ ബ്ലോഗർമാരുടെ ഒരു സംഗമം ഉണ്ടെന്നറിഞ്ഞതു മുതൽ തന്നെ ഞാനും വളരെ ആവേശത്തിലായിരുന്നു. ഓരോ ദിവസവും അതിന്റെ വാർത്തയറിയാൻ ആകാംഷയോടെ കാത്തിരുന്നു. മീറ്റിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്  കണ്ടപ്പോൾ അതിൽ പലരും  വളരെക്കാലത്തെ എന്റെ ഉറ്റ ചങ്ങാതിമാർ.... വല്ലാതെ മിസ്സ് ചെയ്തു..... മീറ്റ് വിശേഷങ്ങൾ  http://uaemeet.blogspot.com/ എന്ന ബ്ലോഗിൽ വരുന്നതും കാത്ത് പല തവണ ബ്രൌസർ റിഫ്രെഷ് ചെയ്തു കൊണ്ടിരുന്നു.... ഞാനും കൂടി ഉൾപ്പെട്ട ഒരു വലിയ കുടുംബത്തിന്റെ ഒത്തുചേരൽ.... മീറ്റിന്റെ ചിത്രങ്ങൾ വന്നപ്പോൾ പരിചയപ്പെട്ട ഒരോരുത്തരെയും കാണാൻ ആവേശമായി, പരിചയപ്പെടാത്തവരെ കാണാനും...
           നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കിലുക്കാംപെട്ടിക്ക് ഈ കുടുംബം ഒന്നടങ്കം നല്‍കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്  കണ്ണ് നനയിച്ചു.

വെറും സൌഹൃദപ്രകടനത്തിനപ്പുറം, നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഈ വലിയ കുടുംബം ആശങ്കാകുലരായി.  നാട്ടിലുള്ളവരെക്കാൾ ആത്മാർത്ഥത ഇവിടെ ഉയർന്നുവന്നു... കേരളം നേരിടുന്ന ഒരു വലിയ ഭീഷണിയായ മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം, അതിന്റെ എല്ലാ കോണുകളിലും നിന്ന് വീക്ഷിച്ച്, മലയാളി – തമിഴൻ എന്ന വ്യത്യാസം ഇല്ലാതെ ഒരു പ്രശ്നപരിഹാരത്തിന് ബ്ലോഗ് കുടുംബം കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഈ നാട്ടിലെ സാധാരണക്കാൻ കാട്ടിയിരുന്നെങ്കിൽ..... മുല്ലപ്പെരിയാർ പ്രശ്നത്തെ എല്ലാപേർക്കും  സ്വീകാര്യമായ രീതിയിൽ പരിഹരിക്കാൻ ഉള്ള ശ്രമത്തിൽ ഞാനും പങ്കാളിയാവുന്നു...





സുഹൃത്തുക്കളോടൊക്കെ പറഞ്ഞു, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ... അവിശ്വതനീയതയുടെയും അത്ഭുതത്തിന്റെയും രശ്മികൾ ആ കണ്ണുകളിൽ നിന്ന് എന്നിൽ പതിക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും അനുഭവിക്കുന്നു....
“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”

Saturday, December 5, 2009

നടക്കാതെ പോയ എന്റെ സ്വപ്നം......



                         വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു. പണ്ട് കണ്ടിരുന്ന ആ ശൌര്യം, ഉർജ്ജ്വസ്വലത, എല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചലചിത്രനടൻ ക്യാപ്റ്റൻ രാജുവിന്റെ എകദേശരൂപം, കുറച്ച് കൂടി തടിച്ച പുരികങ്ങൾ, തുറിച്ച നോട്ടം, വീതിയുള്ള കൃതാവ്, ആറടിയിലേറെ ഉയരം, ഉറച്ച ശരീരം... ആകെക്കൂടി ഒരു കിടിലം തന്നെ. അദ്ദേഹം, ഞങ്ങളുടെ സ്ക്കൂളിലെ ബസ്സിന്റെ ഡ്രൈവർ ആയിരുന്നു, അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ സ്ക്കൂളിൽ തന്നെയായിരുന്നു. മൂത്ത മകളും പിന്നെ ഒരു മകനും. മകൾ ദേവി എന്റെ ക്ലാസ്സിലായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു ദേവി (നാലാം ക്ലാസ്സിലെ പയ്യന്റെ ഒരു അസ്സസ്സ്മെന്റേ!!!!). അവളുടെ കൈയ്യിൽ എപ്പോഴും ഒരു കുട ഉണ്ടായിരുന്നു, ആകെയുള്ള കുറച്ച് തലമുടി രണ്ട് വാലായി മുറുക്കിപ്പിന്നി, ചെറിയ ഷൂസും ഇട്ട്, മുതുകിൽ അവളേക്കാൾ ഭാരമുള്ള ഒരു ബാഗും തൂക്കി വരുന്ന ഒരു ശിങ്കാരിപ്പെണ്ണ്... എന്തെങ്കിലും പറഞ്ഞാൽ തലവെട്ടിച്ച് ഒറ്റ നോട്ടം, അപ്പോൾ, തലയിലെ വാലുകൾ അന്തരീക്ഷത്തിൽ പറന്നു നില്ക്കും, ആ ഉണ്ടക്കണ്ണുകൾ കൊണ്ട് ഒരു തുറിച്ച് നോട്ടവും! ഹാവൂ, ഒരു കാന്താരി തന്നെ....ഈ സുന്ദരിക്കുട്ടി....


                   ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം, സ്കൂളിൽ ഞാനൊരു സാധാരണ കുട്ടിയായിരുന്നു. വലിയ വിരുതന്മാരുടെയിടയിൽ ശരിക്കും ഒരു പാവം പയ്യൻ. ഈ വില്ലന്മാർ പലരും ഇന്ന് ദേശത്തും വിദേശത്തും പല പല മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന വല്യ വല്യ പുള്ളികളാണ്. ഈ മഹാന്മാർ കൂടെക്കൂടെ ഒരോ കുസൃതികൾ ഒപ്പിക്കും, അവരുടെ വിരുത് കാരണം അവരൊക്കെ രക്ഷപ്പെടും. എന്നെപ്പോലത്തെ പാവങ്ങൾ മാത്രം കുടുങ്ങും. ശിക്ഷയായി ഒരുപാട് തവണ മുട്ടുകാലിൽ വെറും നിലത്ത് കൈ ഉയർത്തി നിന്നിട്ടുണ്ട്, പിൻ ബെഞ്ചിന്റെ മുകളിൽ നോക്കുകുത്തിയെപ്പോലെ പല പീരിയഡുകളിലും എന്നെപ്പോലത്തെ വിദ്വാന്മാർക്കൊപ്പം നിന്നിട്ടുണ്ട്. ടീച്ചർമാർക്ക് ചൂരൽ പ്രാക്ടീസ് നടത്താനുള്ളതായിരുന്നു ഞങ്ങളുടെ കയ്യും തുടയും.

                       ആയിടെയാണ് ഒരു സിനിമയിൽ നായകന്റെ ഒരു നമ്പർ വന്നത്. ചൂണ്ടുവിരൽ മൂക്കിനു താഴെ ഒരു പ്രത്യേക രീതിയിൽ ഇടത്തു വലത്തോട്ട് ഉരസിയാണ് ഈ കാമുകൻ കാമുകിയോട് ചുംബനം ആവശ്യപ്പെട്ടിരുന്നത്. ഞാനങ്ങനെ സിനിമയൊന്നും കാണാൻ പോകാത്തവനായിരുന്നു. ക്ലാസ്സിലെ നേരത്തേ പറഞ്ഞ റൊമാൻസ് കുമാരന്മാർ ഈ സിനിമയൊക്കെ കണ്ട്, അതിലെ രംഗങ്ങൾ ക്ലാസ്സിൽ പുനരാവിഷകരിച്ചിരുന്നു. കാര്യമറിയില്ലെങ്കിലും ഞാനും, എന്നെല്ലോലെയുള്ള പച്ചപ്പാവങ്ങളും ഇതൊക്കെ അനുകരിച്ചിരുന്നു. ഈ നമ്പരും ചേട്ടന്മാർ ഹൃദ്യമായി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പൊരുൾ മനസ്സിലാകുന്ന പെൺകുട്ടികൾ ഇവന്മാരെ ‘പോടാ..’ എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോൾ, ഇതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. എന്റെ കഷ്ടകാലത്തിന് എന്റെ മുന്നിൽ വന്നുപെട്ടത് നമ്മുടെ പാവം ദേവി ആയിരുന്നു. അവളൊരു പാവമായിരുന്നു. എന്റെ പ്രകടനം കണ്ട്, ഞാൻ എന്തോ അരുതാത്തത് ചെയ്ത പോലെ അവൾ കരഞ്ഞു വിളിച്ച് കൊണ്ട് അച്ഛന്റെ അടുക്കലേക്ക് ഒടുന്നത് കണ്ടു. പേടി കാരണം എന്റെ നെഞ്ചിൽ ബാൻഡ്മേളം മുഴങ്ങി..... ഭഗവാനേ, ആ കാലമാടൻ എന്നെ ശരിയാക്കിയത് തന്നെ. കുറച്ച് നാൾ മുൻപ് സ്ക്കൂൾ ബസ്സിനു കുറുകെ ചാടിയ ഒരു പാവത്തിനെ ചീത്ത പറഞ്ഞത് കേട്ട് ഞാനും കിടുകിടാ വിറച്ചുപോയിരുന്നു. അപ്പോൾ പിന്നെ എന്നെ കൈയ്യിൽ കിട്ടിയാലത്തെ അവസ്ഥ!!!!

                         എന്തായാലും, അന്നൊന്നും സംഭവിച്ചില്ല. സ്ക്കൂളിന് പുതിയ മൂന്ന് ബസ്സുകൾ വാങ്ങിയതിന്റെ ഉത്ഘാടനം ആയിരുന്നു അന്ന്. അവയിൽ ഒരു ബസ്സാണ് അന്നു വന്നത്, മറ്റുള്ളവ രണ്ടു ദിവസത്തിനുള്ളിൽ എത്തുമത്രേ. ഒരു ചെറിയ ചടങ്ങോടെ ആയിരുന്നു ബസ്സിന്റെ ആദ്യ സവാരി. ബസ്സിൽ ചന്ദനക്കുറിയൊക്കെ അണിയിച്ച്, ഒരു പൂമാല ചാർത്തി, പിന്നെ, ഒരു നാരങ്ങ ബസ്സിന്റെ ടയറിന്റെ അടിയിൽ വച്ച് അതിനു മുകളിലൂടെ കയറ്റിയിറക്കിയാണ് പോയത്. എന്തിനാണ് ഈ പാവം നാരങ്ങയെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്നെനിക്ക് തോന്നി. ആ നാരങ്ങ പ്രാണവേദനയോടെ എന്നെയും ചുറ്റുമുള്ളവരെയും നോക്കുന്നതായി എനിക്ക് തോന്നി. പാവം, ഒരു തെറ്റും ചെയ്യാതെ വെറുതെ ശിക്ഷ അനുഭവിക്കുന്നു. ബസ്സ് കയറിയിറങ്ങിയപ്പോൾ ഞെരിഞ്ഞമർന്ന നാരങ്ങയുടെ നീര് എന്റെ മുഖത്തും വീണു. ഞാൻ മുഖം ശക്തിയായി കുടഞ്ഞു. ഞാനും ഈ കൊടും ക്രൂരതയിൽ പങ്കാളിയായല്ലോ... കഷ്ടം!!!!

                     വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ നിന്ന് ആ നാരങ്ങയുടെ നിസ്സഹായമായ ഭാവം മാറിയില്ല. പ്രത്യേകിച്ച് ദേവിയുടെ അച്ഛന്റെ മുഖവും കൂടി ഓർത്തപ്പോൾ..... അതു കാരണം അന്നു രാത്രി ചോറിന്റെ കൂടെയുള്ള നാരങ്ങ അച്ചാറും കഴിക്കാൻ തോന്നിയില്ല. ദേവിയോട് കാണിച്ച മര്യാദകേടിന് നാളെ തീച്ചയായും അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും കിട്ടും, തീർച്ച..... ഉറക്കം വന്നതേയില്ല...
                        എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. എന്റെ മനസ്സ് മുഴുവൻ ആ ഭീകരന്റെ മുഖമായിരുന്നു. പിന്നെ ആ പാവം നാരങ്ങയുടെയും..... പിറ്റേന്ന് പതിവു പോലെ സ്ക്കൂളിൽ പോയി. പോകാതിരിക്കാൽ പല അടവുകളും പയറ്റിനോക്കി, നടന്നില്ല. വയറുവേദനയാണെന്നും, തലക്കറക്കമാണെന്നും ഒക്കെ പറഞ്ഞുനോക്കി. എന്റെ സൂത്രം പിടികിട്ടിയിട്ടായിരിക്കണം അച്ഛൻ പറഞ്ഞു, “സൂക്ഷിക്കണം, ഇപ്പോഴത്തെ വയറുവേദന വളരെ കുഴപ്പം പിടിച്ചതാണ്, ഡോക്ടറെക്കണ്ട് ഒരു ഇഞ്ചക്ഷൻ എടുക്കാം”. അയ്യോ, ചെകുത്താനും കടലിനും നടുവിൽ; ഇഞ്ചക്ഷൻ എടുത്താലും സ്ക്കൂളിൽ പോയേ പറ്റൂ. എന്റെ വയറുവേദന പെട്ടെന്ന് തന്നെ പമ്പകടന്നു. പഞ്ചവാദ്യത്തിന്റെയും പെരുമ്പറയുടെയും അകമ്പടിയോടെ സ്ക്കൂളിലേയ്ക്ക് നടന്നു തുടങ്ങി. പഞ്ചവാദ്യവും പെരുമ്പറയും എന്റെ നെഞ്ചിന്റെ ഉള്ളിൽ തന്നെയാണെന്ന് പെട്ടെന്ന് തന്നെ ഞാൻ മനസ്സിലാക്കി. സ്ക്കൂൾ എത്താറായപ്പോഴേ ഒരു ജനക്കൂട്ടം. മെല്ലെ മെല്ലെ ഗേറ്റ് കടന്നു. പുതിയ ബസ്സുകളിൽ രണ്ടാമത്തേതും വന്നതിന്റെ ആവേശമാണ്. അതിന്റെ ഉത്ഘാടനത്തിന്റെ തിരക്കാണ്, അശ്വാസമായി... എന്നത്തേയും പോലെ അന്നും, അശ്വാസത്തിന് ആയുസ്സ് കുറവായിരുന്നു. ബസ്സിന്റെ അടുത്ത് തന്നെ ദേവി അവളുടെ അച്ഛന്റെ കൈ പിടിച്ച് നില്ക്കുന്നു. അവളുടെ ചെറിയ കാലൻ കുട ശക്തിയായി തറയിൽ കുത്തിപ്പിടിച്ചിരിക്കുന്നു. മുതുകിൽ ബാഗും തൂക്കി, തലവെട്ടിച്ച് എന്നെ ഒരു നോട്ടം! പിന്നെ അച്ഛനെ മാന്തിവിളിച്ച് എന്നെ ചൂണ്ടിക്കാട്ടിക്കൊടുക്കുന്നു... ഹൂ...... എന്റെ സകല നാഡികളും തളർന്നു. രാവിലെ അച്ഛനോട് കള്ളം പറഞ്ഞ വയറുവേദന ശരിക്കും എവിടുന്നോ വന്നു... പഞ്ചവാദ്യവും പെരുമ്പറയും ശക്തിയായി, കണ്ണിൽ ചെറുതായി ഇരുട്ടും കയറി... ദേവിയുടെ അച്ഛൻ ഒരു ഡ്രാക്കുളയാകുന്നത് ഞാൻ കണ്ടു. അങ്ങേർ എന്റെ നേർക്ക് പാഞ്ഞടുക്കുന്നു. ഞാൻ ഓടി...പക്ഷെ ഒരടി പോലും മുന്നോട്ട് പോകുന്നില്ല....

                         തന്റെ മകളെ അപമാനിച്ച ഈ ദുഷ്ടനെ കൊല്ലാനുള്ള ദേഷ്യമുണ്ട് ആ മുഖത്ത്. ആ കണ്ണൂകൾ കനൽ_ക്കട്ട പോലെ ജ്വലിക്കുന്നതും മുൻവശത്തെ തേറ്റപ്പല്ലുകൾ നീണ്ട് വരുന്നതും ഞാൻ കണ്ടു. പിന്നെ കാളക്കൂറ്റന്റെ വെകിളിപിടിച്ച ഗർജ്ജനം..... അയ്യോ...... ഞാൻ ഒരു ചുവട് മന്നോട്ട് വച്ചു. അങ്ങേർ എന്റെ തൊട്ടുപിന്നിലും..... ഞാൻ സ്കൂൾ ബസ്സിന്റെ ടയറിൽ ചെന്ന് ഇടിച്ച് വീണു. ഒരു ഗർജ്ജനത്തോടെ അങ്ങേർ എന്നെ കഴുത്തിൽ തൂക്കി എടുത്തു. പൂച്ച എലിയെ കടിച്ച് തൂക്കിയപോലെ..... ഞാൻ പേടിച്ചു നിലവിളിച്ചു, പക്ഷേ ശബ്ദം പുറത്തു വരുന്നില്ല...... എന്നെ തൂക്കിയെടുത്ത് ബസ്സിനു ചുറ്റും മൂന്നു വട്ടം നടന്നു...... ആലില പോലെ എങ്ങനെ വിറയ്ക്കാം എന്ന് ഞാൻ പ്രാക്ടിക്കലായി മനസ്സിലാക്കി...... എന്നെ എന്തു ചെയ്യാൻ പോകുന്നു എന്നെനിക്ക് പേടിയായി. പുഷ്പഹാരമിട്ട് അലങ്കരിച്ച ബസ്സ് എന്നെ സങ്കടത്തോടെ, ദയനീയമായി നോക്കി. എന്റെ അവസാനമായി എന്നെനിക്ക് തോന്നി...... എന്നെ പപ്പടം പോലെ പൊടിക്കുമോ, ഒരു കഷ്ണം തുണിപോലെ വെള്ളത്തിൽ മുക്കി പിഴിയുമോ അതോ ഒരു ഫുഡ്ബോൾ പോലെ ആ തടിമാടൻ കാൽ കൊണ്ട് ചവിട്ടിയെറിയുമോ എന്നൊക്കെ എന്റെ മനസ്സിലൂടെ വിഷ്വലുകൾ മിന്നിമറഞ്ഞു.

                            പിന്നെയും ഒരു വട്ടം കൂടി ബസ്സിനു വലംവച്ച ശേഷം എന്നെ ഒന്നു കൂടി ബലമായി പിടിച്ചു, ഇത് എല്ലാപേർക്കും ഒരു പാഠമാകട്ടേ എന്ന് ഗർജ്ജിച്ചു, എന്നെ ഒടിച്ചു മടക്കി... പിന്നെ..... പിന്നെ..... അയ്യോ..... ആ ബസ്സിന്റെ ടയറിനു മുന്നിൽ വച്ചിറ്റുന്ന നാരങ്ങ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്, ആ സ്ഥാനത്ത് അങ്ങേർ ഈ പാവം എന്നെ ചവിട്ടിക്കൂട്ടി വച്ചു. ദൈവമേ.... നേരത്തേ കണ്ട നാരങ്ങയുടെ സ്ഥാനത്ത് ഈ ഞാൻ!!!!! ഈ പാവത്തിനെ രക്ഷിക്കാൻ ആരുമില്ലേ.....ചുറ്റിലും നോക്കി, ആരെയും കാണുന്നില്ല.... അങ്ങേർ ബസ്സിൽ കയറി... സ്റ്റാർട്ട് ചെയ്തു.... ബസ്സിന്റെ ടയർ എന്റെ മുതുകിലൂടെ..... പെട്ടെന്ന്..... എന്റെ മുഖത്ത് രക്തത്തുള്ളികൾ തെറിച്ചു വീണു..... ഒരലർച്ചയോടെ ഞാൻ കണ്ണു തുറന്നു..... “സമയം കുറെയായല്ലോ.. ഇന്ന് സ്ക്കൂളിൽ പോണ്ടേ?” അമ്മയുടെ വക ശകാരവും ഒപ്പം മുഖത്തു കുടഞ്ഞ വെള്ളവും..... എന്നിട്ടും, ഇത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.... വെളുപ്പാൻകാലം കാണുന്ന സ്വപ്നം ഫലിക്കുമത്രേ......

                        സ്വപ്നത്തിന്റെ പേടി കൂടിയായപ്പോൾ ആകെ തളർന്നു പോയ ഞാൻ, സത്യമായും ഉണ്ടായ വയറുവേദന അച്ഛനോട് പറയാതെ (പറഞ്ഞിട്ടും കാര്യമില്ല) താളവാദ്യമേളത്തോടെ സ്ക്കൂളിലേയ്ക്ക് നടന്നു. വെളുപ്പാൻകാലത്ത് കണ്ട സ്വപ്നം വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് വന്നുകൊണ്ടേയിരുന്നു. എന്ത് പറ്റി? സ്ക്കൂളിൽ പ്രത്യേകിച്ച് ബഹളമൊന്നും കാണുന്നില്ല... ആശ്വാസമായി... പക്ഷേ, ആശ്വാസം പതിവു തെറ്റിച്ചില്ല, അത് അല്പായുസ്സായിരുന്നു. ക്ലാസ്സിനു മുന്നിൽ അവൾ നില്ക്കുന്നു, ദേവി... കാലൻകുട നിലത്ത് കുത്തി, മുതുകിൽ തന്നെക്കാൾ വലിയ ബാഗും തൂക്കി, മുഖം വെട്ടിത്തിരിഞ്ഞ്, മുടിക്കൊണ്ടകൾ കാറ്റിൽ പറത്തി.... ചാട്ടുളി നോട്ടവുമായി... ഹമ്മേ..... സ്വപ്നത്തിനെ ഈ പാർട്ട് വരെ അണുവിട കറക്ട്...... വെളുപ്പാൻകാലത്തെ സ്വപ്നം.... ഞാൻ ഒന്നുകൂടി, ദയനീയമായി ആ മുഖത്തേക്ക് നോക്കി, ഇൻഡ്യൻ പ്രസിഡന്റിനു മുന്നിൽ കൊലമരം വിധിച്ചവന്റെ ദയാഹർജ്ജിപോലെ.... ഞാൻ കണ്ണടച്ചു..... ഒന്നും സംഭവിക്കുന്നില്ല..... വിശ്വാസമാകാതെ ഞാൻ കണ്ണു തുറന്നു..... അവൾ എന്നെ സൂക്ഷിച്ച് നോക്കി..... എനിക്കൊന്നും മനസ്സിലായില്ല..... ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി.... കണ്ണ് തിരുമി ഒരിക്കൽ കൂടി.... ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് പതിയെ വിടർന്നു.... എന്നെ അവൾ നോക്കി നിന്നു.... പിന്നെ, മുഖം വെട്ടിച്ച് ഒറ്റ ഓട്ടം, ക്ലാസ്സിനുള്ളിലേക്ക്......അയ്യേ, ഈ ഞാൻ.......


                        ഇന്ന് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കാദ്യം ഒർമ്മ വന്നത്, ബസ്സിന്റെ ടയറിനു മുന്നിൽ നാരങ്ങക്കു പകരം ഈ ഞാൻ.......അതോ ദേവിയുടെ ആ പുഞ്ചിരിയോ.......

Thursday, November 19, 2009

പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....


പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....



         പ്രിയദര്‍ശിനിയുടെ വേര്‍പാടിന്റെ   കാൽ  നൂറ്റാണ്ട് പിന്നിട്ട കഴിഞ്ഞ മാസം ഞാന്‍ ഒരു പോസ്റ് ശ്രമിച്ചിരുന്നു. അതിന് കിട്ടിയ അഭിപ്രായങ്ങളിൽ, ഇന്ദിര ഗാന്ധിയെ കുറിച്ചു കൌതുകകരങ്ങളായ കാര്യങ്ങൾ, അവരുടെ പിറന്നാൾ ദിനത്തിൽ ഒരു പോസ്റ്റിലൂടെ പങ്കു വയ്ക്കാന്‍ , ബ്ലോഗിൽ ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന  കിലുക്കാംപെട്ടി  നിര്‍ദ്ദേശിച്ചിരുന്നുഅതിനുള്ള ഒരു ശ്രമം ആണ് പോസ്റ്.


പ്രക്ഷുബ്ദതയുടെയും  വിപ്ലവത്തിന്റെയും വിജയത്തിന്റെയും റഷ്യന്‍  വിപ്ലവം നടന്ന മാസത്തിലായിരുന്നു (1917 നവംബര്‍ 19) പ്രിയദര്‍ശിനിയുടെ ജനനംഅതു പോലെ തന്നെ, പ്രക്ഷുബ്ദതയുടെയും വിപ്ലവത്തിന്റെയും വിജയത്തിന്റെയും   മാറിമറിചിലുകൾ ആയിരുന്നു അവരുടെ ജീവിതകാലം മുഴുവനും. വീട് നിറയെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു അവരുടെ കുഞ്ഞുകാലം. പല തരത്തിലുള്ള പാവകളായിരുന്നു പ്രധാന കൂട്ടുകാർ. ഈ പാവകളെ വച്ച് യുദ്ധങ്ങളും, സമരങ്ങളും ഒക്കെ കളിച്ച് രസിക്കുമായിരുന്നത്രേ കൊച്ച് ഇന്ദു. ഭാരതതിന്റെ സ്വാതന്ത്ര്യസമരം ആയിരുന്നു പ്രധാന ഇനം. ഈ കൌതുകം ആണത്രേ പിന്നീട് കുട്ടികളെ സംഘടിപ്പിച്ച്, സ്വാതന്ത്ര്യസമരസേനാനികളെ സഹായിക്കാനായി ‘വാനരസേന’ ഉണ്ടാക്കാൻ പ്രചോദനമായതു. ആ സംഘടനയ്ക്ക്, തമാശരൂപത്തിൽ ‘വാനരസേന’ എന്ന് തന്റെ മാതാവ് പേരു നല്കിയത് ഇന്ദുവിനെ നിരാശയാക്കിയില്ല. സീതാദേവിയെ മോചിപ്പിക്കാൻ ശ്രീരാമനെ സഹായിച്ച വാനരസേനയെപ്പോലെ, ഭാരതത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പൊരുതുന്ന സേനാനികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തന്നെ ഈ കുട്ടിസംഘം തീരുമാനിച്ചു.
പ്രിയദർശിനിയുടെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങൾ നോക്കാം.
സ്വദേശി പ്രസ്ഥാനത്തിന്റെ സമയത്ത് ഒരിക്കൽ കൊച്ച് ഇന്ദു തന്റെ പ്രിയപ്പെട്ട പാവയെ കത്തിച്ച് കളഞ്ഞു, കാരണം അത് വിദേശനിർമ്മിതമായിരുന്നത്രേ. അത് ചെയ്യുന്നതിനു മുൻപ് അവൾ വളരെ അസ്വസ്തയായി പനി പോലും പിടിച്ചത്രേ. ഫ്രഞ്ച് നിർമ്മിതമായതിനാൽ ഒരിക്കൽ ഒരു നല്ല ഫ്രോക്ക് ഉപേക്ഷിക്കുകയും ചെയ്തു.
ജോൻ ഒഫ് ആർക്ക് ആയിരുന്നു ഇന്ദുവിന്റെ പ്രിയ ഹീറോ. ഒരിക്കൽ ക്ളാസ്സിൽ  ഭാവിയിൽ ആരാകണം എന്ന അദ്ധ്യാപികയുടെ ചോദ്യത്തിനു ജോൻ ഒഫ് ആർക്ക് ആകണം എന്നായിരുന്നു ഇന്ദുവിന്റെ മറുപടി. ഡോക്ടറോ എൻ ജിനിയറോ ആകണമെന്ന് പറയുമെന്ന് പ്രതീക്ഷിച്ച അദ്ധ്യാപിക അമ്പരന്നു പോയത്രേ.
1930 ലാണു ആദ്യമായി ഇന്ദിര ഫിറോസിനെ കാണുന്നതു. അലഹബാദിൽ, ബ്രിട്ടിഷ്കാർ നടത്തുന്ന ഒരു കോളേജ് പിക്കറ്റ് ചെയ്ത മഹിള കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇന്ദിരയും മാതാവ് കമലയും ഉണ്ടായിരുന്നു. വെയിലത്ത് കുഴഞ്ഞു വീണ കമലയെ താങ്ങിയെഴുന്നേല്പ്പിച്ച് വീട്ടിലെത്തിച്ചത് അന്ന് 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഫിറോസ് ആയിരുന്നു. അന്നു തുടങ്ങിയ പരിചയം പിന്നീട് അടുപ്പവും പ്രണയവും ആയിത്തീരുകയായിരുന്നു.
1944 ആഗസ്റ്റ് 20 നു പിറന്ന ആദ്യകുഞ്ഞിന്റെ മുഴുവൻ പേർ, “രാജീവരത്ന ബിർജീസ് നെഹ്രു ഗാന്ധി” എന്നായിരുന്നത്രേ. നവംബർ മാസം വരെ പേരു സ്ഥിരീകരിക്കാത്തതിനാൽ ജവഹർലാൽ നെഹ്രു അന്ത്യശാസനം നല്കിയത്രേ “ ഒന്നുകിൽ ഒരു പേരു സ്ഥിരപ്പെടുത്തുക, അല്ലെങ്കിൽ ഈ കുഞ്ഞിനെ പേരില്ലാത്തവൻ എന്നോ അനേകം പേരുള്ളവൻ എന്നോ ഞാൻ വിളിക്കും”. ഭീഷണി ഫലിച്ചു, അങ്ങനെ രാജീവ് ഗാന്ധി ജന്മമെടുത്തു.
തന്റെ വിശ്വസ്തനായിരുന്ന നട് വർ സിങ്ങ് ഒരിക്കൽ രാഷ്ടീയം ഗൌരവമായി കണ്ട് ഗോദയിലിറങ്ങുവാൻ തീരുമാനിച്ച കാര്യം പറയുകയായിരുന്നു. “രാഷ്ട്രീയത്തിന് പറ്റിയ വേഷം തന്നെ വേണം, ഒരു ഖാദി കുർത്ത, പൈജാമ, നെഹ്രു ജാക്കറ്റ്....” ഇന്ദിര കൂട്ടിച്ചേർത്തു “..... നല്ല കട്ടിയുള്ള തൊലിയും കൂടിയായാൽ ഭേഷായി....”


സിം ലാ കരാറിന്റെ സമയത്ത്, പാകിസ്ഥാൻ പ്രധാനമന്ത്രി സുൽ_ഫിക്കർ അലി ഭൂട്ടോക്കും മകൾക്കുമുള്ള താമസസൌകര്യം ഒരുക്കിയപ്പോൾ അതിനു ഇന്ദിര നേരിട്ട് മേൽനോട്ടം വഹിച്ചു. ആ മുറിയിൽ വച്ചിരുന്ന തന്റെ ചിത്രം എടുത്തു മാറ്റാൻ നിർദ്ദേശിച്ചു കൊണ്ട് അവർ ഫലിതരൂപേണ പറഞ്ഞു, “ഈ ചിത്രം ഇവിടെ വേണ്ട, അദ്ദേഹം (ഭൂട്ടോ) എന്റെ ജാഗ്രതയുള്ള കണ്മുന്നിൽ നിന്ന് വിഷമിക്കണ്ട”.
1970 കളുടെ ആദ്യത്തിൽ ഇന്ദിരഗാന്ധിയെ ഭാരതത്തിന്റെ മന്ത്രിസഭയിലെ “പൌരുഷമുള്ള ഒരേയൊരംഗം” എന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മന്ത്രിസഭയിൽ പ്രമുഖരായ പല തലമുതിർന്ന  നേതാക്കളും ഉണ്ടായിരുന്നപ്പോഴാണു ഇതെന്ന് കാണുക.
ബംഗ്ളാദേശ് യുദ്ധത്തിൽ വിജയിച്ച് പാർലമെണ്ടിൽ വന്ന ഇന്ദിരയെ അദൽ ബിഹാരി വാജ്പയി പോലും വിശേഷിപ്പിച്ചത് ദുർഗ്ഗാ ദേവിയെന്നായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബരേലി മണ്ഡലത്തിൽ ഇന്ദിര പരാജയപ്പെട്ടത് 55,200 വോട്ടുകൾക്കായിരുന്നു. എന്നാൽ, 1978 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചിക്കമംഗളൂരിൻ നിന്ന് 70,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇന്ദിര വൻ തിരിച്ച് വരവ് നടത്തി.
തന്റെ മേക്കപ്പിലും, സാരി, മുടി തുടങ്ങിയവയിലും ഒക്കെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു ഇന്ദിര.  തന്റെ അവസാനത്തെ ദിവസം ബ്രിട്ടീഷ് സംവിധായകനായ പീറ്റർ ഉസ്തിനോവിനുള്ള അഭിമുഖത്തിനായി പോകുമ്പോൾ, തന്റെ സാരിയും ഹെയർ സ്റ്റൈലും ചേരുന്നുണ്ടോയെന്ന് സഹായികളോട് ചോദിച്ചതാകാമത്രെ അവരുടെ അവസാന വാക്കുകൾ.


(ഇന്ദിര ഗാന്ധി മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ)

അടിയന്തരാവസ്ഥകാലത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ ദേവ്കാന്ത് ബറുവയാണു പ്രസിദ്ധമായ “ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ” എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത്. ഇന്ദിരയുടെ മരണത്തിനു 13 ദിവസങ്ങൾക്ക് ശേഷം മകൻ രാജീവ് അവരുടെ ചിതാഭസ്മം, ഇന്ദിരാഗാന്ധി വളരെയേറെ സ്നേഹിച്ചിരുന്ന കാശ്മീർ കുന്നുകളിൽ വിതറി. ശരിക്കും, ഇന്ദിര ഇന്ത്യയായ നിമിഷം....... ഒരു വേദനയോടെ മാത്രമേ നമുക്ക് മനസ്സിൽ വരുകയുള്ളു.
ഇനിയും ഒരുപാട് രസകരവും കൌതുകകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ പറയാനുണ്ട്. സ്ഥലപരിമിതിമുലം തല്‍ക്കാലം നിര്‍ത്തട്ടെ. 
            ഈ പോസ്റ്റ്, ഇതിനു പ്രചോദനം നല്കിയ എന്റെ പ്രിയപ്പെട്ട   കിലുക്കാമ്പെട്ടിയ്ക്കു സമർപ്പിക്കട്ടേ... നന്ദി....

Saturday, October 31, 2009

പ്രിയദര്‍ശിനിയുടെ വേര്‍പാട് : The Killing of Mother India ...



അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകള്‍. അന്ന്, അച്ഛന്‍റെ കൈ പിടിച്ചു സ്കുളില്‍ പോയിരുന്നപ്പോള്‍, തെരഞ്ഞെടുപ്പിന്‍റെ സമയമായിരുന്നു. എല്ലായിടത്തും തെരഞ്ഞെടുപ്പിന്‍റെ പോസ്റ്ററുകള്‍. എന്‍റെ ഓര്‍മ്മയില്‍, അന്നാണ് ആദ്യമായി ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മുഖം കാണുന്നത്. ഞാന്‍ അന്ന് പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്നു. നീണ്ട മുക്കുള്ള, നല്ല സ്റ്റൈല്‍ ആയി മുടി വെട്ടിയൊതുക്കിയ ഒരു അമ്മുമ്മയെ കണ്ടത് ആദ്യമൊക്കെ കൌതുകത്തോടെ മാത്രമായിരുന്നു. അന്നൊക്കെ മുടി ബോബ് ചെയ്യന്നത് വളരെയൊന്നും പ്രചാരത്തിലുണ്ടയിരുന്നുല്ലല്ലോ. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ രസകരമായിരുന്നു. മുടിയില്ലാത്ത മുത്തശി എന്ന് വരെ ആവേശത്തോടെ വിളികള്‍ ഉണ്ടായിരുന്നു. സ്കുള്‍ കുട്ടിയായിരുന്നതുകൊണ്ട് അത്രയൊക്കെയേ അറിയാന്‍ അവസരവും താത്പര്യവും ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു, 1984- ല്‍, ഇന്ദിരാ ഗാന്ധിയുടെ വേര്‍പാട്. ഒക്ടോബര്‍ 31, എന്‍റെ സ്കുള്‍ എന്തോ കാരണത്താല്‍ അന്ന് അവധിയായിരുന്നു. ഏതാണ്ട് പതിനൊന്നു മണിയോടെ, പെട്ടെന്ന് വീട്ടിനു മുന്നിലുള്ള റോഡില്‍ വലിയ ആള്‍ക്കുട്ടം. സ്ത്രികളായിരുന്നു അധികവും. ഒരു അവ്യക്തതയോടെ, ഇന്ദിരാഗാന്ധി മരിച്ചു എന്ന് പറഞ്ഞു കരഞ്ഞും, തേങ്ങിയും, നിലവിളിച്ചും ഒക്കെ സ്ത്രീകള്‍. അച്ഛനും അമ്മയും ഉച്ച കഴിഞ്ഞു ഓഫീസ്സില്‍ നിന്നും എത്തിയപ്പോഴാണ് സംഗതിയുടെ ഗൌരവം മനസിലായത്. ഒരു രാജ്യം മുഴുവന്‍ തേങ്ങുന്നതു, ചെറിയ കുട്ടിയായിരുന്നിട്ടും, ഞാന്‍ മനസ്സിലാക്കി.
പിന്നീട്, പത്രങ്ങളിലെയും, മാസികകളിലെയും പ്രത്യേക പതിപ്പുകള്‍ ഇന്ദിര ഗാന്ധിയെ കുറിച്ച് കുടുതല്‍ അറിയാന്‍ സഹായിച്ചു. ഒരുപാടൊരുപാട് കാര്യങ്ങള്‍, വിമര്‍ശനവും, അനുസ്മരണവും, ഒക്കെ..... ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള ലേഖനങ്ങളും, ചിത്രങ്ങളും ഒക്കെ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി.

അങ്ങനെ, ഇന്ദിര ഗാന്ധി, ഇന്ദിര പ്രിയദര്‍ശിനിയായും, ചാച്ചാ നെഹ്‌റുവിന്‍റെ പുത്രിയായും, ഭാരതത്തിന്‍റെ കരുത്തുറ്റ നേതാവായും, സ്നേഹസ്വരൂപിണിയായ അമ്മയായിട്ടും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്ന്. ആ പ്രതിരുപങ്ങള്‍ക്ക് ഇന്നും എന്‍റെ മനസ്സില്‍ അതേ വ്യക്തതയും തേജസും ഉണ്ട്. കൌതുകകരമായ രണ്ടു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ,

ഒന്ന്, ഇന്ദിര ഗാന്ധിയുടെ വായനാശീലം. എത്ര തിരക്ക് പിടിച്ച ദിവസമായാലും, യാത്രാ പരിപാടിയായാലും, വായന മുടക്കാരില്ലായിരുന്നത്രേ. ഇന്ദിര ഗാന്ധിയുടെ വായന ഒരു കല തന്നെയായിരുന്നു. ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം, ഏറ്റവും പുതിയ ഒരു പുസ്തകം വായിക്കുക അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഊണു കഴിഞ്ഞുള്ള കുറച്ചു സമയത്തില്‍ പുസ്തകത്തിന്‍റെ ഒരുപാട് താളുകള്‍ വായിച്ചു അതിന്റെ രത്നച്ചുരുക്കം രേഖപ്പെടുത്തുമായിരുന്നു. അത്ര വേഗതയിലായിരുന്നു വായനയും. ( കൊച്ചു പ്രായത്തില്‍ അക്ഷരങ്ങള്‍ കുട്ടി വാക്കുകളും, വാക്കുകള്‍ വായിച്ചു ഖണ്ടികകളും, പിന്നിട് ഒറ്റ നിരീക്ഷണത്തില്‍ താളുകളും വായിക്കുന്നവര്‍ നമുക്കിടയിലും ഉണ്ട്. കൃത്യമായ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാകുന്നത്.) വലിയ വലിയ പുസ്തകങ്ങള്‍ ഇതുപോലെ വായിച്ചു തീര്‍ത്തിട്ടുണ്ടത്രേ. വായന എത്രമാത്രം പ്രാധന്യമുള്ളതാനെന്നു ഇതില്‍ നിന്നൊക്കെയാണ് മനസ്സിലാക്കിയത്.

പിന്നൊന്ന് , ഇന്ദിര ഗാന്ധിയുടെ വേര്‍പാട്, മകന്‍ രാജീവ്‌ അറിഞ്ഞത് ബി ബി സി റേഡിയോയിലൂടെ ആണത്രേ. കല്‍കട്ടയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍, വീട്ടില്‍ ഒരു അത്യാഹിതം ഉണ്ടായി, ഉടനെ വരണം എന്ന അറിയിപ്പ് മാത്രമാണ് കൊടുത്തത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യം ഇല്ലായിരുന്ന ആ കാലത്ത്, ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ബി ബി സി വാര്‍ത്തയില്‍ നിന്നായിരുന്നു. ലോകം വിങ്ങിയ ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടതും ബി ബി സി തന്നെ. ഇന്ദിര ഗാന്ധിയുടെ വധത്തെ ബി ബി സി വിശേഷിപ്പിച്ചത്‌, The Killing of Mother India എന്നായിരുന്നു.
വാര്‍ത്താപ്രക്ഷേപണം ഒന്നുകുടി കേള്‍ക്കാം. BBC News 31.10.1984



Indira | Online recorder
download this audio clip from here :

ആശ്ചര്യത്തോടെയാണ് ഓര്‍മ്മിച്ചത്, പ്രിയദര്‍ശിനി ഇല്ലാത്ത കാല്‍ നുറ്റാണ്ട് നാം പിന്നിട്ടിരിക്കുന്നു. ഇന്ദിരാപ്രിയദര്‍ശിനി വിഭാവന ചെയ്ത വഴികളിലുടെ, അവര്‍ സമ്മാനിച്ച ധീരവും വിപ്ലവകരവുമായ പദ്ധതികളിളുടെ, ഇപ്പോഴും ആ അദൃശ്യസാന്നിധ്യത്തിന്‍റെ കരുത്തില്‍ നാം കുതിച്ചുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശിനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തൊന്നൂറ്റിരണ്ട് വയസ്സ് ഉണ്ടായിരുന്നേനെ. പക്ഷെ, ഉര്‍ജ്ജസ്വലമായ ആ വ്യക്തിപ്രഭാവം, എന്നും ചുറുചുറുക്കോടെ മാത്രമേ നമ്മുടെ മനസ്സില്‍ വരുകയുള്ളു.

ഇന്ദിര പ്രിയദര്‍ശിനിയെ കുറിച്ച് പറയാന്‍ ഒരുപാടൊരുപാട് രസകരമായ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ വേറെ ഒരവസരത്തില്‍ ആകാം.

എല്ലാപേര്‍ക്കും നന്ദി.
------------------------------------------
"I am not interested in a long life. I am not afraid of these things. I don't mind if my life goes in the service of this nation. If I die today, every drop of my blood will invigorate the nation" Indira Gandhi's last speech, Bhubaneswar, India (October 30, 1984), one day before her assassination.
------------------------------------------
ഈ പോസ്റ്റിലെ വിവരങ്ങള്‍ പറഞ്ഞുതന്ന എന്‍റെ സ്നേഹിതന്‍ ടി. എന്‍. മുഹമ്മദ് ഷെഫീക്കിന് പ്രത്യേകം നന്ദി.

Thursday, October 15, 2009

സ്വപ്ന സിംഹാസനം


കുഞ്ഞു നാള്‍ മുതല്‍ കണ്ടു തുടങ്ങിയതാണ്‌ ഞാന്‍ അച്ഛന്‍റെ ചാരുകസേര. വായനക്കായി അച്ഛന്‍ എപ്പോഴും ഉപയോഗിച്ചിരുന്നത് ഈ ചാരുകസേരയാണ്‌. അത്ര ആഡ്യത്വമൊന്നും കാഴ്ചയില്‍ അതിനില്ലായിരുന്നു. ഒരു സാധാരണ ചാരുകസേര. അതിനു കൈത്താങ്ങുപോലുമില്ല, ചൂരല് വരിഞ്ഞതുമല്ല. തികച്ചും സാധാരണമായ ഒരു കീറ് തുണിയാണ് ഇരിപ്പിടം. മുന്‍പൊക്കെ തുണിക്കടയില്‍ തുണി ചുറ്റി വന്നിരുന്ന രണ്ടു കമ്പുകളാണ് അതിന്‍റെ താങ്ങുകള്‍. എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഇന്ന് വരെയും അതിനു ഒരേ നിറം തന്നെയാണ്. ഒരിക്കല്‍ പോലും അത് ചായം പൂശി മിനുക്കിയിട്ടില്ല. എങ്കിലും, ഞാനെന്നും ആ ചാരുകസേരയെ ബഹുമാനത്തോടെ നോക്കി. കുഞ്ഞുനാളില്‍, അച്ഛന്‍ വിട്ടിലില്ലാതപ്പോഴോക്കെ ഞാനോടിചെന്നു അതില്‍ ചാടിക്കയറി കിടക്കുമായിരുന്നു. പേടി കൊണ്ടല്ല, ആ ചാരു കസേരയോട് എനിക്ക് ഒരു പ്രതേക ബഹുമാനമായിരുന്നു. വലിയ കുഴിവോന്നും അതിനില്ല; നീണ്ടു നിവര്‍ന്നുതന്നെ ഇരിക്കാം. മുന്‍പിലൊരു സ്റ്റുള്‍ ഇട്ടു, അതില്‍ കാല്‍ കയറ്റി വച്ച്, ഞാനും വായന അഭിനയിച്ചു; ഉച്ചക്ക് 12.30 നുള്ള പ്രാദേശിക വാര്‍ത്തകള്‍ രാമചന്ദ്രന്‍റെ ശബ്ദത്തില്‍ സഗൌരവം കേള്‍ക്കുന്നതും, തലയ്ക്കു പിന്നില്‍ കൈകള്‍ വച്ച് കണ്ണുകളടച്ചു വിശ്രമിക്കുന്നതും ഒക്കെ വീണ്ടും വീണ്ടും അഭിനയിച്ചു ആസ്വദിച്ചു.
അന്ന് മുതല്‍ക്കേ ഉള്ള വലിയൊരു ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ സ്വന്തമായി ഒരു ചാരുകസേര; അതിനു കൈത്താങ്ങും വേണം. അതിലുരുന്ന് ഒരുപാട്‌ വലിയ വലിയ കാര്യങ്ങള്‍ വായിച്ചു കൂട്ടണം, ഗംഭീരമായി ചിന്തിക്കണം, പിന്നെ ഒരുപാട്‌ എഴുതണം..... എന്തിനും ഏതിനും ഒരു മുടന്തന്‍ ന്യായം കണ്ടെത്തുന്ന ശീലം, ഓര്‍മ്മ വച്ച നാള്‍ മുതല്‍ എനിക്ക് ഓര്‍മ്മയുണ്ട്. ചാരുകസേര ഇല്ലാത്തതാണത്രേ വായന ഗൌരവകരമാക്കാത്തതിനും ചിന്ത വളരാത്തതിനും കാരണം - ഓരോ കാരണങ്ങളേ!!!! ദോഷം പറയരുതല്ലോ, എന്തായാലും ഇക്കാലത്തിനിടയില്‍ ഞാന്‍ കുറച്ചൊക്കെ വായിച്ചുകൂട്ടി. പുരാണം മുതല്‍ പൈങ്കിളി വരെ, തത്വശാസ്ത്രം മുതല്‍ കാമശാസ്ത്രം വരെ! കോട്ടയം പുഷ്പനാഥും ബാറ്റന്‍ ബോസും, പമ്മനും, ശോഭാടെയും വെളു‌ര്‍ കൃഷ്ണന്‍ കുട്ടിയും ഒക്കെ ഒരുകാലത്ത് എന്‍റെ ആവേശമായിരുന്നു. മാധവിക്കുട്ടിയും, ചങ്ങമ്പുഴയും, ഖലില്‍ ജിബ്രാനും, മനുവും, തിരുവള്ളുവരും, സ്വാമി രാമയും* ടാഗോറും, ജിദ്ദു കൃഷ്ണമൂര്‍ത്തിയും പിന്നെ മഹാനായ ഓഷോയും എന്‍റെ ഇരകളായിരുന്നു. പക്ഷെ ചേമ്പിലയിലെ മഴത്തുള്ളിയുടെ ഗതികേടായിരുന്നു എന്‍റെ വായനക്ക്; അധിക കാലമൊന്നും അവ മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. അല്ല, ഗതികേടല്ല, ചേമ്പിലയിലെ വെള്ളം പോലെ അത് നിലത്തു വീണു ഒഴുകിയൊഴുകി, വളരെ ചെറുതായെങ്കിലും അത് പലരുമായും പങ്കുവച്ചു - കളിയായും കാര്യമായും. ഞാനങ്ങനെയാണ്, എനിക്ക് ഗൌരവക്കാരനാകാന്‍ പറ്റില്ല. പല തവണ ഗൌരവം അഭിനയിച്ചു നോക്കിയെങ്കിലും ചിരി വന്നു. ഹോ, എന്‍റെ ഒരു കാര്യം! ഇതാണ് ഞാന്‍ പറഞ്ഞത്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ലെന്ന്. ഒരു പാവം ചാരുകസേരയെപ്പറ്റി പറഞ്ഞു വന്നത് ചെന്നെത്തിയത് ചേമ്പിലയില്‍ !!!!

എനിക്കും ഒരു ചാരുകസേര എന്ന എന്‍റെ മോഹം വളരെ നാള്‍ മനസ്സില്‍ കൊണ്ട് നടന്നു. പിന്നെ, കുറെ നാള്‍ മുന്‍പെപ്പോഴോ മറ്റെന്തൊക്കെയോ കൈമോശം വന്നകൂട്ടത്തില്‍ വായിക്കാനും, എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള ആഗ്രഹങ്ങളും എന്‍റെ മനസ്സിന്‍റെ കൂട്ടില്‍ നിന്നും പറന്നു പോയി. ചരട് പൊട്ടിയ പട്ടം പോലെ, ഒരുതുണ്ട് മേഘം പോലെ, മനസ്സ് എവിടൊക്കെയോ അലഞ്ഞു. ഓ, പിന്നെയും ചേമ്പില - പറഞ്ഞു വന്നതെന്തോ, പറയുന്നതെന്തോ.
ഗൌരവമായി വായിക്കാനും എഴുതനുമോക്കെയണല്ലോ ചാര് കസേര വേണമെന്ന് ആഗ്രഹിച്ചത്‌. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ ആ മനസ്സ് തിരിച്ചുകിട്ടിയ പോലെ, ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ എന്‍റെ ചെവിക്കു പിടിച്ചു. ദൈവം ആദ്യം ദുതായും, പിന്നെ സ്വന്തം പ്രതിരൂപമായും എനിക്ക് അനുഭവേദ്യമായി. കൂടുതല്‍ പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് എല്ലാപേരും അറിയും. വേണ്ട, ഇത് ഞാനും എന്‍റെ മാത്രം ദൈവവും തമ്മിലുള്ള സ്വകാര്യം.

ഏതായാലും വായിക്കാനും എഴുതാനും ചിന്തിക്കാനും ഒക്കെയുള്ള മോഹങ്ങല്‍ക്കൊപ്പം ചാരുകസേരയും പൊടിതട്ടി ചിരിതുകി. അങ്ങനെ, ഇന്നലെ ഞാനും ഒരു ചാരുകസേര വാങ്ങി; കയ്യുള്ളത് തന്നെ. ഒരുപാട്‌ സ്വപ്നം കണ്ടു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ - വായിക്കുന്നതും എഴുതുന്നതും ഒക്കെ. പ്രചോദനം ദൈവം നേരിട്ടാണേ... ചാരുകസേര, വീട്ടിലെത്തിയപ്പോള്‍ നഗ്നനായിരുന്നു, എന്നെപ്പോലെ. അതിലൊന്ന് ഇരിക്കാന്‍ തിടുക്കമായി. ഇന്ന് വൈകിട്ട് ഓഫിസില്‍ നിന്ന് വന്നപ്പോള്‍ നല്ല ഒരു തുണിയും വാങ്ങി. വന്നയുടനെതന്നെ അത് ഫിറ്റ് ചെയ്തു. തൃപ്തിയായില്ല; വീണ്ടും വീണ്ടും അഴിച്ചു ഉറപ്പിച്ചു. ഒടുവില്‍, കുളിച്ചു കുട്ടപ്പനായി വന്ന്, വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം എനിക്ക് കിട്ടിയ സിംഹാസനത്തില്‍ അമര്‍ന്നിരുന്നു. അപ്പോഴല്ലേ, മനസ്സിലെ കുരങ്ങന്‍ കുരുത്തകെട്ടവന്‍ ആയത്‌. ഈ ഇരിക്കുന്ന ഞാന്‍, അച്ഛനില്ലാത്ത തക്കം നോക്കി ഓടിവന്ന് ചാടിക്കയറുന്ന ആ പഴയ മു‌ന്നു വയസ്സുകാരന്‍ കുഞ്ഞാണോ, ചാരിക്കിടന്ന് ക്രിക്കറ്റ് കാണുന്ന 15 വയസ്സുകാരന്‍ പയ്യനാണോ, കാര്യമായി വായിക്കുന്ന, എഴുതുന്ന, ചിന്തിക്കുന്ന, എന്‍റെ മനോരാജ്യത്തിലെ ഗോപനാണോ എന്നൊക്കെ സംശയിച്ചു. പിന്നെ, ഇടക്ക്‌, ഒരു വയസ്സനാണോ എന്നുപോലും സംശയിച്ചു, അച്ഛന്‍റെ ചാരുകസേരയില്‍ ഇല്ലാതിരുന്ന കൈത്താങ്ങ്‌ എന്‍റെ കസേരയിലുള്ളതിന്‍റെ വ്യത്യാസം തന്നെ. ചിന്തിച്ചിട്ട് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. മനസ്സ് ഒരു കുരുത്തംകെട്ട കുരങ്ങന്‍ തന്നെ, ഷുവര്‍.... അത് കൊണ്ട് ഇന്നിനി ചിന്തിച്ചു വിഷമിക്കുന്നില്ല. രാത്രി ഒരുപാട്‌ നേരമായി. നാളെ രാവിലെ നേരത്തെ ഓഫിസില്‍ പോകണമേ, ഒരുപാട്‌ ജോലിയുണ്ട്‌ . എന്തിനും ഏതിനും എപ്പോഴും എനിക്ക് പറയാന്‍ ഒരു കാരണമുണ്ടാവുമല്ലോ. ഹി ഹി ഹി....... പക്ഷെ, എനിക്ക് പിടി കിട്ടാത്ത കാര്യം, ഞാന്‍ ആ ചാരുകസേരയില്‍ ഇരുന്നപ്പോള്‍ തോന്നിയ വികാരം, അത് എന്നെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരിക്കും.
===================================
അക്ഷരതെറ്റുകള്‍ പൊറുക്കണം
* സ്വാമി രാമ : Living With Himalayan Masters എന്ന പുസ്തകമെഴുതിയ മഹാന്‍.