Saturday, December 5, 2009

നടക്കാതെ പോയ എന്റെ സ്വപ്നം......



                         വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു. പണ്ട് കണ്ടിരുന്ന ആ ശൌര്യം, ഉർജ്ജ്വസ്വലത, എല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചലചിത്രനടൻ ക്യാപ്റ്റൻ രാജുവിന്റെ എകദേശരൂപം, കുറച്ച് കൂടി തടിച്ച പുരികങ്ങൾ, തുറിച്ച നോട്ടം, വീതിയുള്ള കൃതാവ്, ആറടിയിലേറെ ഉയരം, ഉറച്ച ശരീരം... ആകെക്കൂടി ഒരു കിടിലം തന്നെ. അദ്ദേഹം, ഞങ്ങളുടെ സ്ക്കൂളിലെ ബസ്സിന്റെ ഡ്രൈവർ ആയിരുന്നു, അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ സ്ക്കൂളിൽ തന്നെയായിരുന്നു. മൂത്ത മകളും പിന്നെ ഒരു മകനും. മകൾ ദേവി എന്റെ ക്ലാസ്സിലായിരുന്നു. ഒരു കൊച്ചു സുന്ദരിയായിരുന്നു ദേവി (നാലാം ക്ലാസ്സിലെ പയ്യന്റെ ഒരു അസ്സസ്സ്മെന്റേ!!!!). അവളുടെ കൈയ്യിൽ എപ്പോഴും ഒരു കുട ഉണ്ടായിരുന്നു, ആകെയുള്ള കുറച്ച് തലമുടി രണ്ട് വാലായി മുറുക്കിപ്പിന്നി, ചെറിയ ഷൂസും ഇട്ട്, മുതുകിൽ അവളേക്കാൾ ഭാരമുള്ള ഒരു ബാഗും തൂക്കി വരുന്ന ഒരു ശിങ്കാരിപ്പെണ്ണ്... എന്തെങ്കിലും പറഞ്ഞാൽ തലവെട്ടിച്ച് ഒറ്റ നോട്ടം, അപ്പോൾ, തലയിലെ വാലുകൾ അന്തരീക്ഷത്തിൽ പറന്നു നില്ക്കും, ആ ഉണ്ടക്കണ്ണുകൾ കൊണ്ട് ഒരു തുറിച്ച് നോട്ടവും! ഹാവൂ, ഒരു കാന്താരി തന്നെ....ഈ സുന്ദരിക്കുട്ടി....


                   ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം, സ്കൂളിൽ ഞാനൊരു സാധാരണ കുട്ടിയായിരുന്നു. വലിയ വിരുതന്മാരുടെയിടയിൽ ശരിക്കും ഒരു പാവം പയ്യൻ. ഈ വില്ലന്മാർ പലരും ഇന്ന് ദേശത്തും വിദേശത്തും പല പല മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന വല്യ വല്യ പുള്ളികളാണ്. ഈ മഹാന്മാർ കൂടെക്കൂടെ ഒരോ കുസൃതികൾ ഒപ്പിക്കും, അവരുടെ വിരുത് കാരണം അവരൊക്കെ രക്ഷപ്പെടും. എന്നെപ്പോലത്തെ പാവങ്ങൾ മാത്രം കുടുങ്ങും. ശിക്ഷയായി ഒരുപാട് തവണ മുട്ടുകാലിൽ വെറും നിലത്ത് കൈ ഉയർത്തി നിന്നിട്ടുണ്ട്, പിൻ ബെഞ്ചിന്റെ മുകളിൽ നോക്കുകുത്തിയെപ്പോലെ പല പീരിയഡുകളിലും എന്നെപ്പോലത്തെ വിദ്വാന്മാർക്കൊപ്പം നിന്നിട്ടുണ്ട്. ടീച്ചർമാർക്ക് ചൂരൽ പ്രാക്ടീസ് നടത്താനുള്ളതായിരുന്നു ഞങ്ങളുടെ കയ്യും തുടയും.

                       ആയിടെയാണ് ഒരു സിനിമയിൽ നായകന്റെ ഒരു നമ്പർ വന്നത്. ചൂണ്ടുവിരൽ മൂക്കിനു താഴെ ഒരു പ്രത്യേക രീതിയിൽ ഇടത്തു വലത്തോട്ട് ഉരസിയാണ് ഈ കാമുകൻ കാമുകിയോട് ചുംബനം ആവശ്യപ്പെട്ടിരുന്നത്. ഞാനങ്ങനെ സിനിമയൊന്നും കാണാൻ പോകാത്തവനായിരുന്നു. ക്ലാസ്സിലെ നേരത്തേ പറഞ്ഞ റൊമാൻസ് കുമാരന്മാർ ഈ സിനിമയൊക്കെ കണ്ട്, അതിലെ രംഗങ്ങൾ ക്ലാസ്സിൽ പുനരാവിഷകരിച്ചിരുന്നു. കാര്യമറിയില്ലെങ്കിലും ഞാനും, എന്നെല്ലോലെയുള്ള പച്ചപ്പാവങ്ങളും ഇതൊക്കെ അനുകരിച്ചിരുന്നു. ഈ നമ്പരും ചേട്ടന്മാർ ഹൃദ്യമായി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പൊരുൾ മനസ്സിലാകുന്ന പെൺകുട്ടികൾ ഇവന്മാരെ ‘പോടാ..’ എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോൾ, ഇതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. എന്റെ കഷ്ടകാലത്തിന് എന്റെ മുന്നിൽ വന്നുപെട്ടത് നമ്മുടെ പാവം ദേവി ആയിരുന്നു. അവളൊരു പാവമായിരുന്നു. എന്റെ പ്രകടനം കണ്ട്, ഞാൻ എന്തോ അരുതാത്തത് ചെയ്ത പോലെ അവൾ കരഞ്ഞു വിളിച്ച് കൊണ്ട് അച്ഛന്റെ അടുക്കലേക്ക് ഒടുന്നത് കണ്ടു. പേടി കാരണം എന്റെ നെഞ്ചിൽ ബാൻഡ്മേളം മുഴങ്ങി..... ഭഗവാനേ, ആ കാലമാടൻ എന്നെ ശരിയാക്കിയത് തന്നെ. കുറച്ച് നാൾ മുൻപ് സ്ക്കൂൾ ബസ്സിനു കുറുകെ ചാടിയ ഒരു പാവത്തിനെ ചീത്ത പറഞ്ഞത് കേട്ട് ഞാനും കിടുകിടാ വിറച്ചുപോയിരുന്നു. അപ്പോൾ പിന്നെ എന്നെ കൈയ്യിൽ കിട്ടിയാലത്തെ അവസ്ഥ!!!!

                         എന്തായാലും, അന്നൊന്നും സംഭവിച്ചില്ല. സ്ക്കൂളിന് പുതിയ മൂന്ന് ബസ്സുകൾ വാങ്ങിയതിന്റെ ഉത്ഘാടനം ആയിരുന്നു അന്ന്. അവയിൽ ഒരു ബസ്സാണ് അന്നു വന്നത്, മറ്റുള്ളവ രണ്ടു ദിവസത്തിനുള്ളിൽ എത്തുമത്രേ. ഒരു ചെറിയ ചടങ്ങോടെ ആയിരുന്നു ബസ്സിന്റെ ആദ്യ സവാരി. ബസ്സിൽ ചന്ദനക്കുറിയൊക്കെ അണിയിച്ച്, ഒരു പൂമാല ചാർത്തി, പിന്നെ, ഒരു നാരങ്ങ ബസ്സിന്റെ ടയറിന്റെ അടിയിൽ വച്ച് അതിനു മുകളിലൂടെ കയറ്റിയിറക്കിയാണ് പോയത്. എന്തിനാണ് ഈ പാവം നാരങ്ങയെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്നെനിക്ക് തോന്നി. ആ നാരങ്ങ പ്രാണവേദനയോടെ എന്നെയും ചുറ്റുമുള്ളവരെയും നോക്കുന്നതായി എനിക്ക് തോന്നി. പാവം, ഒരു തെറ്റും ചെയ്യാതെ വെറുതെ ശിക്ഷ അനുഭവിക്കുന്നു. ബസ്സ് കയറിയിറങ്ങിയപ്പോൾ ഞെരിഞ്ഞമർന്ന നാരങ്ങയുടെ നീര് എന്റെ മുഖത്തും വീണു. ഞാൻ മുഖം ശക്തിയായി കുടഞ്ഞു. ഞാനും ഈ കൊടും ക്രൂരതയിൽ പങ്കാളിയായല്ലോ... കഷ്ടം!!!!

                     വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ നിന്ന് ആ നാരങ്ങയുടെ നിസ്സഹായമായ ഭാവം മാറിയില്ല. പ്രത്യേകിച്ച് ദേവിയുടെ അച്ഛന്റെ മുഖവും കൂടി ഓർത്തപ്പോൾ..... അതു കാരണം അന്നു രാത്രി ചോറിന്റെ കൂടെയുള്ള നാരങ്ങ അച്ചാറും കഴിക്കാൻ തോന്നിയില്ല. ദേവിയോട് കാണിച്ച മര്യാദകേടിന് നാളെ തീച്ചയായും അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും കിട്ടും, തീർച്ച..... ഉറക്കം വന്നതേയില്ല...
                        എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. എന്റെ മനസ്സ് മുഴുവൻ ആ ഭീകരന്റെ മുഖമായിരുന്നു. പിന്നെ ആ പാവം നാരങ്ങയുടെയും..... പിറ്റേന്ന് പതിവു പോലെ സ്ക്കൂളിൽ പോയി. പോകാതിരിക്കാൽ പല അടവുകളും പയറ്റിനോക്കി, നടന്നില്ല. വയറുവേദനയാണെന്നും, തലക്കറക്കമാണെന്നും ഒക്കെ പറഞ്ഞുനോക്കി. എന്റെ സൂത്രം പിടികിട്ടിയിട്ടായിരിക്കണം അച്ഛൻ പറഞ്ഞു, “സൂക്ഷിക്കണം, ഇപ്പോഴത്തെ വയറുവേദന വളരെ കുഴപ്പം പിടിച്ചതാണ്, ഡോക്ടറെക്കണ്ട് ഒരു ഇഞ്ചക്ഷൻ എടുക്കാം”. അയ്യോ, ചെകുത്താനും കടലിനും നടുവിൽ; ഇഞ്ചക്ഷൻ എടുത്താലും സ്ക്കൂളിൽ പോയേ പറ്റൂ. എന്റെ വയറുവേദന പെട്ടെന്ന് തന്നെ പമ്പകടന്നു. പഞ്ചവാദ്യത്തിന്റെയും പെരുമ്പറയുടെയും അകമ്പടിയോടെ സ്ക്കൂളിലേയ്ക്ക് നടന്നു തുടങ്ങി. പഞ്ചവാദ്യവും പെരുമ്പറയും എന്റെ നെഞ്ചിന്റെ ഉള്ളിൽ തന്നെയാണെന്ന് പെട്ടെന്ന് തന്നെ ഞാൻ മനസ്സിലാക്കി. സ്ക്കൂൾ എത്താറായപ്പോഴേ ഒരു ജനക്കൂട്ടം. മെല്ലെ മെല്ലെ ഗേറ്റ് കടന്നു. പുതിയ ബസ്സുകളിൽ രണ്ടാമത്തേതും വന്നതിന്റെ ആവേശമാണ്. അതിന്റെ ഉത്ഘാടനത്തിന്റെ തിരക്കാണ്, അശ്വാസമായി... എന്നത്തേയും പോലെ അന്നും, അശ്വാസത്തിന് ആയുസ്സ് കുറവായിരുന്നു. ബസ്സിന്റെ അടുത്ത് തന്നെ ദേവി അവളുടെ അച്ഛന്റെ കൈ പിടിച്ച് നില്ക്കുന്നു. അവളുടെ ചെറിയ കാലൻ കുട ശക്തിയായി തറയിൽ കുത്തിപ്പിടിച്ചിരിക്കുന്നു. മുതുകിൽ ബാഗും തൂക്കി, തലവെട്ടിച്ച് എന്നെ ഒരു നോട്ടം! പിന്നെ അച്ഛനെ മാന്തിവിളിച്ച് എന്നെ ചൂണ്ടിക്കാട്ടിക്കൊടുക്കുന്നു... ഹൂ...... എന്റെ സകല നാഡികളും തളർന്നു. രാവിലെ അച്ഛനോട് കള്ളം പറഞ്ഞ വയറുവേദന ശരിക്കും എവിടുന്നോ വന്നു... പഞ്ചവാദ്യവും പെരുമ്പറയും ശക്തിയായി, കണ്ണിൽ ചെറുതായി ഇരുട്ടും കയറി... ദേവിയുടെ അച്ഛൻ ഒരു ഡ്രാക്കുളയാകുന്നത് ഞാൻ കണ്ടു. അങ്ങേർ എന്റെ നേർക്ക് പാഞ്ഞടുക്കുന്നു. ഞാൻ ഓടി...പക്ഷെ ഒരടി പോലും മുന്നോട്ട് പോകുന്നില്ല....

                         തന്റെ മകളെ അപമാനിച്ച ഈ ദുഷ്ടനെ കൊല്ലാനുള്ള ദേഷ്യമുണ്ട് ആ മുഖത്ത്. ആ കണ്ണൂകൾ കനൽ_ക്കട്ട പോലെ ജ്വലിക്കുന്നതും മുൻവശത്തെ തേറ്റപ്പല്ലുകൾ നീണ്ട് വരുന്നതും ഞാൻ കണ്ടു. പിന്നെ കാളക്കൂറ്റന്റെ വെകിളിപിടിച്ച ഗർജ്ജനം..... അയ്യോ...... ഞാൻ ഒരു ചുവട് മന്നോട്ട് വച്ചു. അങ്ങേർ എന്റെ തൊട്ടുപിന്നിലും..... ഞാൻ സ്കൂൾ ബസ്സിന്റെ ടയറിൽ ചെന്ന് ഇടിച്ച് വീണു. ഒരു ഗർജ്ജനത്തോടെ അങ്ങേർ എന്നെ കഴുത്തിൽ തൂക്കി എടുത്തു. പൂച്ച എലിയെ കടിച്ച് തൂക്കിയപോലെ..... ഞാൻ പേടിച്ചു നിലവിളിച്ചു, പക്ഷേ ശബ്ദം പുറത്തു വരുന്നില്ല...... എന്നെ തൂക്കിയെടുത്ത് ബസ്സിനു ചുറ്റും മൂന്നു വട്ടം നടന്നു...... ആലില പോലെ എങ്ങനെ വിറയ്ക്കാം എന്ന് ഞാൻ പ്രാക്ടിക്കലായി മനസ്സിലാക്കി...... എന്നെ എന്തു ചെയ്യാൻ പോകുന്നു എന്നെനിക്ക് പേടിയായി. പുഷ്പഹാരമിട്ട് അലങ്കരിച്ച ബസ്സ് എന്നെ സങ്കടത്തോടെ, ദയനീയമായി നോക്കി. എന്റെ അവസാനമായി എന്നെനിക്ക് തോന്നി...... എന്നെ പപ്പടം പോലെ പൊടിക്കുമോ, ഒരു കഷ്ണം തുണിപോലെ വെള്ളത്തിൽ മുക്കി പിഴിയുമോ അതോ ഒരു ഫുഡ്ബോൾ പോലെ ആ തടിമാടൻ കാൽ കൊണ്ട് ചവിട്ടിയെറിയുമോ എന്നൊക്കെ എന്റെ മനസ്സിലൂടെ വിഷ്വലുകൾ മിന്നിമറഞ്ഞു.

                            പിന്നെയും ഒരു വട്ടം കൂടി ബസ്സിനു വലംവച്ച ശേഷം എന്നെ ഒന്നു കൂടി ബലമായി പിടിച്ചു, ഇത് എല്ലാപേർക്കും ഒരു പാഠമാകട്ടേ എന്ന് ഗർജ്ജിച്ചു, എന്നെ ഒടിച്ചു മടക്കി... പിന്നെ..... പിന്നെ..... അയ്യോ..... ആ ബസ്സിന്റെ ടയറിനു മുന്നിൽ വച്ചിറ്റുന്ന നാരങ്ങ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്, ആ സ്ഥാനത്ത് അങ്ങേർ ഈ പാവം എന്നെ ചവിട്ടിക്കൂട്ടി വച്ചു. ദൈവമേ.... നേരത്തേ കണ്ട നാരങ്ങയുടെ സ്ഥാനത്ത് ഈ ഞാൻ!!!!! ഈ പാവത്തിനെ രക്ഷിക്കാൻ ആരുമില്ലേ.....ചുറ്റിലും നോക്കി, ആരെയും കാണുന്നില്ല.... അങ്ങേർ ബസ്സിൽ കയറി... സ്റ്റാർട്ട് ചെയ്തു.... ബസ്സിന്റെ ടയർ എന്റെ മുതുകിലൂടെ..... പെട്ടെന്ന്..... എന്റെ മുഖത്ത് രക്തത്തുള്ളികൾ തെറിച്ചു വീണു..... ഒരലർച്ചയോടെ ഞാൻ കണ്ണു തുറന്നു..... “സമയം കുറെയായല്ലോ.. ഇന്ന് സ്ക്കൂളിൽ പോണ്ടേ?” അമ്മയുടെ വക ശകാരവും ഒപ്പം മുഖത്തു കുടഞ്ഞ വെള്ളവും..... എന്നിട്ടും, ഇത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.... വെളുപ്പാൻകാലം കാണുന്ന സ്വപ്നം ഫലിക്കുമത്രേ......

                        സ്വപ്നത്തിന്റെ പേടി കൂടിയായപ്പോൾ ആകെ തളർന്നു പോയ ഞാൻ, സത്യമായും ഉണ്ടായ വയറുവേദന അച്ഛനോട് പറയാതെ (പറഞ്ഞിട്ടും കാര്യമില്ല) താളവാദ്യമേളത്തോടെ സ്ക്കൂളിലേയ്ക്ക് നടന്നു. വെളുപ്പാൻകാലത്ത് കണ്ട സ്വപ്നം വീണ്ടും വീണ്ടും റീവൈൻഡ് ചെയ്ത് വന്നുകൊണ്ടേയിരുന്നു. എന്ത് പറ്റി? സ്ക്കൂളിൽ പ്രത്യേകിച്ച് ബഹളമൊന്നും കാണുന്നില്ല... ആശ്വാസമായി... പക്ഷേ, ആശ്വാസം പതിവു തെറ്റിച്ചില്ല, അത് അല്പായുസ്സായിരുന്നു. ക്ലാസ്സിനു മുന്നിൽ അവൾ നില്ക്കുന്നു, ദേവി... കാലൻകുട നിലത്ത് കുത്തി, മുതുകിൽ തന്നെക്കാൾ വലിയ ബാഗും തൂക്കി, മുഖം വെട്ടിത്തിരിഞ്ഞ്, മുടിക്കൊണ്ടകൾ കാറ്റിൽ പറത്തി.... ചാട്ടുളി നോട്ടവുമായി... ഹമ്മേ..... സ്വപ്നത്തിനെ ഈ പാർട്ട് വരെ അണുവിട കറക്ട്...... വെളുപ്പാൻകാലത്തെ സ്വപ്നം.... ഞാൻ ഒന്നുകൂടി, ദയനീയമായി ആ മുഖത്തേക്ക് നോക്കി, ഇൻഡ്യൻ പ്രസിഡന്റിനു മുന്നിൽ കൊലമരം വിധിച്ചവന്റെ ദയാഹർജ്ജിപോലെ.... ഞാൻ കണ്ണടച്ചു..... ഒന്നും സംഭവിക്കുന്നില്ല..... വിശ്വാസമാകാതെ ഞാൻ കണ്ണു തുറന്നു..... അവൾ എന്നെ സൂക്ഷിച്ച് നോക്കി..... എനിക്കൊന്നും മനസ്സിലായില്ല..... ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി.... കണ്ണ് തിരുമി ഒരിക്കൽ കൂടി.... ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് പതിയെ വിടർന്നു.... എന്നെ അവൾ നോക്കി നിന്നു.... പിന്നെ, മുഖം വെട്ടിച്ച് ഒറ്റ ഓട്ടം, ക്ലാസ്സിനുള്ളിലേക്ക്......അയ്യേ, ഈ ഞാൻ.......


                        ഇന്ന് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കാദ്യം ഒർമ്മ വന്നത്, ബസ്സിന്റെ ടയറിനു മുന്നിൽ നാരങ്ങക്കു പകരം ഈ ഞാൻ.......അതോ ദേവിയുടെ ആ പുഞ്ചിരിയോ.......

37 comments:

  1. നടക്കതെ പോയ എന്റെ സ്വപ്നം..... അയ്യോ.. ആ സ്വപ്നം യാഥാർത്ഥ്യമായിരുന്നെങ്കിൽ..ഇന്ന് ഈ ഞാൻ...

    ReplyDelete
  2. "പഞ്ചവാദ്യത്തിന്റെയും പെരുമ്പറയുടെയും അകമ്പടിയോടെ സ്ക്കൂളിലേയ്ക്ക് നടന്നു തുടങ്ങി"

    കൊള്ളാം. :)

    ReplyDelete
  3. "ആലില പോലെ എങ്ങനെ വിറയ്ക്കാം എന്ന് ഞാൻ പ്രാക്ടിക്കലായി മനസ്സിലാക്കി...... "

    ങൂം......കലക്കി.

    ശ്ശൊ സത്യമായിട്ടും മോശമായിപ്പോയി കേട്ടോ.(ആ പാവം കുട്ടിയെ എന്തൊ കാണിച്ചതാന്നു വിചാരിച്ചു അല്ലെ?അല്ല.)നടക്കാതെപോയ സ്വപനം എന്താന്നറിയാന്‍ ആവേശത്തോടെ വായിച്ചു വന്നതാ.......ശ്ശേ......പറ്റിച്ചു.

    അവതരണം കലക്കി.ചിരിയും കരച്ചിലും ഒക്കെ വന്നു വായിച്ചപ്പോള്‍....ഇനിയും എഴുതൂ.

    എല്ലാ ആശംസകളും

    ReplyDelete
  4. അവതരണ ശൈലി നന്നായി ഇഷ്ടപ്പെട്ടു... കഥയും...
    ആശംസകള്‍...

    വേഡ്‌വെരി ഒഴിവാക്കിക്കൂടെ ?

    ReplyDelete
  5. ഒരു നല്ല കഥ വായിക്കുന്ന സുഖമുണ്ട് ഈ
    അനുഭവകുറിപ്പിന് . താങ്കള്ക്ക്, നല്ല വായനാസുഖമുള്ള
    ശൈലിയില്‍ എഴുതാനറിയാം. മുന്പുള്ള പോസ്റ്റു തന്നെ
    അതിന് തെളിവാണ്. വീണ്ടും എഴുതുക ചങ്ങാതി.
    സ്നേഹപൂര്‍വം
    താബു.

    ReplyDelete
  6. Wow!!! nice one, made every one here smile, keep it up, all the best

    ReplyDelete
  7. എഴുത്ത് നന്നായിട്ടുണ്ട്. വലുതായതിനുശേഷം ആ പെണ്‍കുട്ടിയെ കണ്ടോ?

    ReplyDelete
  8. എന്നും ഓര്‍ക്കാന്‍ രസമുള്ള സ്കൂള്‍ കാലങ്ങള്‍
    ഒരുപാടോര്‍ക്കുവാനുള്ള കാലം
    സന്തോഷവും സങ്കടവും കുസൃതിയും അങ്ങനെ ആ ജീവിതത്തില്‍ ഇല്ലാത്തതെന്താ അല്ലേ ഗോപാ...
    ആശംസകളോടേ
    കുഞ്ചിയമ്മ.

    ReplyDelete
  9. ആ പുലര്‍കാലസ്വപ്നവിവരണം ഉഗ്രന്‍.
    ദേവിയുടെ പുഞ്ചിരിപോലെ മനോഹരമായി ഈ അനുഭവക്കുറിപ്പ്.

    ReplyDelete
  10. വളരെ നന്നായിട്ടുണ്ടു ഗോപാ...

    ReplyDelete
  11. good effort.........it gives a good feeling as talking to you....
    looking forward to your creativities.....

    ReplyDelete
  12. kollalo mashe...nalla ezhuthu..vaayikkan nalla sugam..deviye pinneed kandu vo??
    aashamsakal..

    ReplyDelete
  13. എന്റെ ഈ ചെറിയ ചിന്ത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാപേർക്കും നന്ദി.

    സുരേഷ് സാർ: വലിയ തിരക്കിനിടയിലും ഇത് വായിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം, നന്ദി.

    വശംവദൻ: വളരെ നന്ദി, പ്രോത്സാഹനത്തിന്

    കിലുക്കമ്പെട്ടീ: എന്റെ ബ്ലോഗും ആ പ്രോത്സാഹനങ്ങൾ കൊണ്ട് കിലുങ്ങട്ടേ...കരച്ചിൽ വന്നത് കഷ്ടം തന്നെ...ഇനിയും വരണം, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരണം...

    കൊട്ടോട്ടിക്കാരൻ, താബു : ആദ്യം മുതലേ തരുന്ന പ്രോത്സാഹനത്തിനും, നിർദ്ദേശങ്ങൾക്കും വളരെ നന്ദി. (വേഡ് വെരി നീക്കം ചെയ്തു)

    മാലതി, കാഞ്ചന : എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.

    ഉമേഷ്: സ്ഥിരമായി നല്കുന്ന പ്രോത്സാഹനത്തിനു നന്ദി

    മയിൽ പീലി: വായനക്ക് നന്ദി. ഉം, ദേവി ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ്. ഇടക്ക് ഒരിക്കൽ കണ്ടു.

    പ്രവീൺ : നന്ദി, വന്നതിനും, വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും, ഇനിയും വരണം...

    കിഞ്ചിയമ്മേ : അതെ, സ്കൂൾ കാലത്തെ മറക്കനാവാത്ത അനുഭവങ്ങൾ, രസകരവും, നൊമ്പരപ്പെടുത്തുന്നതും, ഇനിയും ഒരുപാട് ഉണ്ട്... വഴിയെ പറയാം.

    ഗീതേച്ചീ : വളരെ നന്ദി, തിരക്കിനിടയിലും വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിന്, പിന്നെ നിർലോഭമായ പ്രോത്സാഹനത്തിന്.

    പ്രമീള : സമയം കണ്ടെത്തി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    പ്രിൻസ് : ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ, ഭാഗ്യം... നന്ദി

    ലക്ഷ്മി: വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ദേവിയെ പിന്നീട് ഒരിക്കൽ കണ്ടു, അവളുടെ അച്ചനെയും. പഴയ ആ സ്വപ്നത്തെക്കുറിച്ചുള്ള ഓർമ്മ, ആദ്യം ചിരിയായും, പിന്നീട് വരികളായും മാറി.... എന്റെ ഒരു കാര്യം....ഹൊ!!!

    ReplyDelete
  14. വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മാഷേ. വായനയ്ക്കൊപ്പം ആ സംഭവങ്ങളെല്ലാം കണ്മുന്നില്‍ കാണാനാകുന്നതു പോലെ...

    ഇപ്പോ ആ ദേവി എവിടെയാ?

    ReplyDelete
  15. നല്ല കുറിപ്പ്.
    ആശംസകൾ.

    ReplyDelete
  16. നല്ല അവതരണം...

    ഭാവുകങ്ങള്‍..!

    ReplyDelete
  17. ശ്രീ: ദേവി ഇവിടെയൊക്കെതന്നെ ഉണ്ട്... വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രോത്സാഹനത്തിനും വളരെ നന്ദി

    ലതി: വളരെ നന്ദി, വായിച്ചതിനും ആശംസകൾക്കും

    ലക്ഷ്മി: എന്റെ ഈ ചെറിയ കുറിപ്പ് വായിച്ചതിനും ഭാവുകങ്ങൾക്കും നന്ദി, ഇനിയും വരണം...

    ReplyDelete
  18. ഇതുവരെ ആരും ചിന്തിച്ചതില്ലല്ലോ ടയറിനു കീഴില്‍ ഞെരിയുന്ന നാരങ്ങയുടെ നെടുവീര്‍പ്പുകള്‍ ........ മുഖത്തേക്ക് തെറിച്ചു
    വീഴുന്ന ചോരത്തുള്ളികള്‍...........
    ആകര്‍ഷകമായ അവതരണം . വീണ്ടും എഴുതൂ.

    ReplyDelete
  19. ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്. ഭംഗിയായി പറഞ്ഞിരിക്കുന്നു. ദേവിയുടെ ആ പടവും ഗോപന്‍ വരച്ചതാണോ?

    ReplyDelete
  20. സൂര്യതേജസ്സ് : ചെറിയ ചെറിയ ചിന്തകളാണേ...
    എഴുത്തുകാരീ : വളരെ സന്തോഷം, വായിച്ച് അഭിപ്രായം പറഞ്ഞതിന്. ദേവിയുടെ പടം ഞാൻ വരച്ചതല്ല... ഇനി വരയും പരീക്ഷിക്കാം...നന്ദി...

    ReplyDelete
  21. very good narration.. keep it up Gopan!

    ReplyDelete
  22. I have enjoyed it like the Neermathalam. Fine, beautiful

    ReplyDelete
  23. എല്ലാപേരും സ്വപ്നം കാണുന്നവരാണ്. എന്നാൽ ഗോപനെ വളരെയേറെ പേടിപ്പെടുത്തിയ ആ കൊച്ചു ഫ്ലാഷ് ബാക്ക് സ്വപ്നം, എന്നെപ്പോലുള്ളവർക്ക് ജിജ്ഞാസയും നർമ്മവും കലർത്തി മനോഹരമാക്കി നല്കിയിരിക്കുകയാണിവിടെ. സ്ഥിരം സഞ്ചാരപഥത്തിൽ നിന്നും മാറിയുള്ള ഇതുപോലുള്ള സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  24. മഴമേഘങ്ങൾ : വളരെ നന്ദി, അഭിപ്രായറത്തിനു...തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...

    മിനി: തിരക്കുകൾക്കിടയിലും, ഇതു വായിക്കാനും എന്നെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയതിന് വളരെ നന്ദി...

    റഷീദ് സാർ: കാത്തിരിക്കുകയായിരുന്നു, താങ്കളുടെ വാകുകൾക്ക്...നന്ദി...

    സന്തോഷ്: അദ്യമായാണല്ലോ ഒരു അഭിപ്രായം പറഞ്ഞത്, വളരെ നന്ദി... കൂടുതൽ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    ReplyDelete
  25. വന്നിട്ട് മിണ്ടാതെ പോണതു ശരിയല്ലല്ലോ... പുതിയ പോസ്റ്റു തപ്പിയിറങ്ങിയതാ... ഒന്നുകൂടി വായിച്ചു. ആവര്‍ത്തന വിരസത ഒട്ടുംതന്നെ തോന്നിയില്ല...

    ReplyDelete
  26. പ്രീയപ്പെട്ട ഗോപന്‍,

    കഥ വായിച്ചു വളെരെ സന്തോഷം തോന്നി. അതിനു പലതാണ് കാരണം. ഒന്നാമതായി കഥയുടെ അവതരണരീതി. പിന്നെ ഞാന്‍ അറിയാതെ എന്നെ ഒരു എട്ടുവയസുകാരനായി പൂര്‍വ കാലത്തിലേക്ക് പോകാന്‍ കഥ സഹിയിച്ചതിനാല്‍. ശരിക്കും കഥാനായകന്‍ പയ്യനെ എനിക്ക് ഓര്‍മ വന്നു. ആ ചട്ടിപ്പല്ലും, ഒരിക്കലും മായാത്ത ചന്ദനക്കുറിയും, കൂട്ടത്തില് ‍ആ കാലഘട്ടത്തിലെ ഇരട്ടപ്പെരുകളും , കുഞ്ഞുസോക്ക്സുകളില്‍ പറ്റിപിടിക്കുന്ന ഓണപ്പുല്ലുകളും, ഒരുപൈസാ നാരങ്ങമിധായികളും, പത്തുപൈസാ പെട്ടി ഐസ്ക്രീം തുടങ്ങിയവയും മറ്റും. എല്ലാം മധുരിക്കുന്ന ഓര്‍മകള്‍ തന്നെ. പിന്നെ ഇപ്പോഴും കഥാപാത്രങ്ങള്‍ എല്ലാം സ്വന്തം കണ്മുന്നില്‍ ഉള്ളതിനാല്‍ ഒരു പ്രതേക അനുഭവമാണ്‌ കഥ തന്നത്.

    തുടര്‍ന്നും ഒരുപാട് എഴുതുക, വായിക്കാനായി ഞാന്‍ കാത്തിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്നു

    മഹേഷ്‌ ചന്ദ്രന്‍

    ReplyDelete
  27. കൊട്ടോട്ടിക്കാരൻ : വളരെ വളരെ സന്തോഷം, വീണ്ടും വന്നതിന്... ഒരുപാട് നന്ദി...ആശംസകൾ...

    മഹേഷ്:അതെ, ആ ചട്ടിപ്പല്ലും, ചന്ദനക്കുറ്റിയും പിന്നെ കുഞ്ഞു സോക്സിൽ വാശിയോടെ പറ്റിപ്പിടിച്ചിരിക്കുന്ന ഓണപ്പുല്ലും, നാരങ്ങാ മിഠായിയും...എല്ലാം...പിന്നെ, ഇപ്പോഴും നമ്മുടെ കണ്മുന്നിൽ ഉള്ള ആ കഥാപാത്രങ്ങളും...ഇതു വായിച്ചപ്പോഴാണ്, ഞാൻ ഒരുപാടൊക്കെ വിട്ടുപോയി എന്ന് തോന്നുന്നത്...മറ്റോരവസരത്തിൽ അതൊക്കെ അയവറക്കാം, അല്ലേ...പ്രോത്സാഹനത്തിന് വളരെ നന്ദി...വീണ്ടും വരണം, അഭിപ്രായങ്ങൾ പറയണം...

    ReplyDelete
  28. ആശാനേ... തലക്കെട്ട് ഒന്ന് തിരിച്ചിടാമായിരുന്നു: ‘എന്റെ നടക്കാതെ പോയ...’ എന്ന്. ഇതിപ്പോള്‍ ‘നടക്കാതെ പോയ എന്റെ...’ എന്നു പറഞ്ഞാല്‍ വ്യാകരണപ്പിശകുണ്ട്: ഈ രൂപത്തില്‍ അര്‍ഥം ‘ഞാന്‍’ ആണ്, ‘സ്വപ്നം’ അല്ല നടക്കാതെ പോയത് എന്നാണ്...!

    ReplyDelete
  29. വിജി പിണറായി : നന്ദി, വായനക്കും അഭിപ്രായത്തിനും...
    ഒരു സംസാരഭാഷ മാത്രമേ ഉദ്ദേശിച്ചുള്ളൂ...

    ReplyDelete
  30. കൊള്ളാം..നല്ല ഒഴുക്കോടെ എഴുതി...അതുകൊണ്ട് തന്നെ വായന നല്ല സുഖമുണ്ടായിരുന്നു

    ReplyDelete
  31. ആഹാ ,,,അസ്സലായിട്ടുണ്ട് ,,,,, നല്ല അവതരണം നന്നായി ,,,,,,,,,,,,

    ReplyDelete